
ദില്ലി: ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ വ്യോമസേന കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ബാലക്കോട്ടിൽ ജയ്ഷയുടെ മദ്രസ കെട്ടിടത്തില്‍ നടത്തിയ മിന്നലാക്രണത്തിൽ കേടുപാടുണ്ടായിട്ടില്ലെന്ന് വാര്‍ത്താ ഏജൻസിയുടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മദ്രസ കെട്ടിടത്തിന് കേടുപാടുണ്ടെന്നതിന് തെളിവായി വ്യോമസേന സര്‍ക്കാരിന് സമര്‍പ്പിച്ച റഡാര്‍, ഉപഗ്രഹ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ബാലാക്കോട്ടിൽ ജയ്ഷെ നടത്തുന്ന മദ്രസ കെട്ടിടത്തിന് കേടുപാടില്ലെന്ന് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്.
സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്ലാനെറ്റ് ലാബ്സ് എന്ന സ്വകാര്യ കമ്പനി മാര്‍ച്ച് നാലിനെടുത്ത ഉപഗ്രഹ ചിത്രം ആധാരമാക്കിയായിരുന്നു റോയിറ്റേഴ്സ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ബാലക്കോട്ടിലെ ജയ്ഷയുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടെന്ന് തെളിവായി റഡാര്‍ ചിത്രങ്ങള്‍ ചില ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
ബോംബുകള്‍ 80 ശതമാനവും ലക്ഷ്യസ്ഥാനത്ത് പതിച്ചതായി വ്യോമസേന കേന്ദ്ര സര്‍ക്കാരിന് തെളിവ് സമര്‍പ്പിച്ചിട്ടുണ്ട്. സാറ്റ് ലൈറ്റ് , റഡാര്‍ ചിത്രങ്ങള്‍ അടങ്ങുന്ന 12 പേജ് തെളിവാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. അതേസമയം, ബാലക്കോട്ട് ആക്രമണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത പ്രതികരണമാണ് ബിജെപി നേതാക്കളില്‍ നിന്നും മന്ത്രിമാര്‍ അടക്കമുള്ളവരില്‍ നിന്നുമുണ്ടാകുന്നത്.
ബാലക്കോട്ടിൽ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുന്നവെന്ന ചോദിക്കുന്ന പ്രതിപക്ഷ നേതാക്കളെ പോര്‍ വിമാനത്തിൽ കെട്ടണമെന്നായിരുന്നു കേന്ദ്ര സഹമന്ത്രി വി കെ സിങ്ങിന്‍റെ പ്രതികരണം. ഇതിനിടെ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിനെ വിമര്‍ശിക്കുന്നതിനിടെ യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ പുൽവാമ ഭീകരാക്രണമത്തെ അപകടമെന്ന് വിളിച്ചത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam