ബംഗാള്‍ പൊലീസ് സ്റ്റേറ്റായി മാറുന്നു; മമതക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍

By Web TeamFirst Published May 4, 2020, 10:26 PM IST
Highlights

ഗവര്‍ണറുടെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കെതിരെ മമതാ ബാനര്‍ജി ഏപ്രില്‍ 23ന് കത്തയച്ചിരുന്നു. പിന്നീടാണ് മുഖ്യമന്ത്രിയും ഗവര്‍ണറും കത്ത് യുദ്ധം തുടങ്ങിയത്. 

കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാറിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുമെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. ബംഗാള്‍ പൊലീസ് സ്റ്റേറ്റായി മാറുന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് സംസ്ഥാനത്തിനെതിരെ ഗവര്‍ണര്‍ ഗുരുതര ആരോപണമുന്നയിച്ചത്. ആരോഗ്യമേഖല തകര്‍ന്നുവെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പൊതുവിതരണ സംവിധാനത്തെ രാഷ്ട്രീയവത്കരിച്ചു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി, സംസ്ഥാനത്തെ പൊലീസ് സ്റ്റേറ്റാക്കി മാറ്റുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഗവര്‍ണറുടെ വിമര്‍ശനത്തെ തള്ളി ബംഗാള്‍ സര്‍ക്കാറും രംഗത്തെത്തി. ഗവര്‍ണറുടെ വിമര്‍ശനത്തെ നോണ്‍സെന്‍സ് എന്നാണ് വിശേഷിപ്പിച്ചത്. 

ബംഗാളിലെ കൊവിഡ് മരണക്കണക്കില്‍ അവ്യക്തതയുണ്ടെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. പിന്നാലെയാണ് ഗവര്‍ണറും രംഗത്തിറങ്ങിയത്. ഗവര്‍ണറുടെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കെതിരെ മമതാ ബാനര്‍ജി ഏപ്രില്‍ 23ന് കത്തയച്ചിരുന്നു. പിന്നീടാണ് മുഖ്യമന്ത്രിയും ഗവര്‍ണറും കത്ത് യുദ്ധം തുടങ്ങിയത്. ബിജെപിയുടെ സംസ്ഥാന വക്താവായിട്ടാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. രാഷ്ട്രീയ പരാമര്‍ശം നടത്തുകയല്ല ഗവര്‍ണറുടെ ജോലിയെന്നും ബിജെപിയുടെ ഓഫിസ് രാജ്ഭവനിലേക്ക് മാറ്റണമെന്നും തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.
 

click me!