
ദില്ലി: കൂടിനുള്ളില്‍ അസുഖബാധിതനായി കിടന്ന ബംഗാള്‍ കടുവയ്ക്ക് വെള്ളവുമായി ചെന്ന സൂ കീപ്പറുടെ വിരലുകള്‍ കടുവ കടിച്ചെടുത്തു. കൂട്ടിലേക്ക് വെള്ളം വച്ചതിനുശേഷം അയാള്‍ക്ക് കൈ പെട്ടന്ന് തിരിച്ചെടുക്കാനായില്ല. ഇതാണ് അപകടമുണ്ടാകാന്‍ കാരണമായത്. കടുവ ഈ വിരലുകള്‍ ആഹാരമാക്കിയില്ലെങ്കിലും വിരലുകള്‍ ശരീരത്തില്‍ യോചിപ്പിക്കാനാവില്ല.
സൂ കീപ്പറായ 48കാരന്‍ ഫതേഹ് സിംഗിനാണ് അപകടമുണ്ടായത്. ഇയാളെ ഉടന്‍തന്നെ ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിരലുകള്‍ക്ക് സാരമായ പരിക്കേറ്റതിനാല്‍ തുന്നിച്ചേര്‍ക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പെരുവിരലിനും പരിക്കേറ്റിട്ടുണ്ട്.
നേരത്തേയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ദില്ലിയിലെ മൃഗശാല നടത്തിപ്പുകാരന്‍ റിയാസ് ഖാന്‍ പറഞ്ഞു. 2014ല്‍ മൈസുരില്‍ നിന്നാണ് രമ എന്ന് പേരുള്ള ബംഗാള്‍ കടുവയെ ദില്ലിയിലെ മൃഗശാലയിലെത്തിച്ചത്. അസുഖം ബാധിച്ചതിനാല്‍ മൃഗഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ സൗകര്യപ്രധമായ കൂട്ടിലായിരുന്നു കടുവയെ പാര്‍പ്പിച്ചിരുന്നത്. ദില്ലിയിലെ മൃഗശാലയില്‍ 2014 ല്‍ ഒരു വെള്ളക്കടുവ 20 വയസ്സുള്ളയാളെ കൊന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam