
ബെംഗളൂരു: കർണാടക സംസ്ഥാനത്തിന്റെ ഹൃദയ നഗരമായ ബെംഗളുരുവിൽ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം ബെംഗളുരു നഗരത്തിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടി മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസങ്ങളിലും ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരു, ബെംഗളുരു റൂറൽ, ചിക് ബല്ലാപുര, കോലാർ, മണ്ഡ്യ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരാഴ്ചയ്ക്ക് മുമ്പേ പെയ്ത ശക്തമായ മഴയെ തുടർന്ന് ബെംഗളൂരുവിൽ മാത്രം രണ്ട് പേരാണ് മരിച്ചത്. നിരവധി താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും അടക്കം വെള്ളം കയറി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ രണ്ട് ദിവസത്തിനകം പരമാവധി പൂർത്തിയാക്കാൻ നിർദേശം നൽകിയതായി നഗരവികസന വകുപ്പ് മന്ത്രി കൂടിയായ ഡി കെ ശിവകുമാർ വ്യക്തമാക്കി.
അതിനിടെ സംസ്ഥാനത്ത് അധികാരമേറ്റ സിദ്ധരാമയ്യ സർക്കാർ കോൺഗ്രസിന്‍റെ അഞ്ച് ഗ്യാരന്‍റികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചു. ധനകാര്യ വകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലൈസ്, വനിതാ ശിശുക്ഷേമം എന്നീ വകുപ്പ് മേധാവിമാരുമായാണ് ചർച്ച നടത്തിയത്. അടുത്ത മന്ത്രിസഭാ യോഗത്തിൽത്തന്നെ അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam