യാമിനിയെ കുത്തിവീഴ്ത്തിയത് കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം! പ്രതി വിഗ്നേഷ് അറസ്റ്റിൽ; ബെംഗളൂരു പൊലീസിനെതിരെ ആരോപണം

Published : Oct 17, 2025, 05:01 PM IST
Yamini Priya Murder Case

Synopsis

ബെംഗളൂരുവിൽ ബിഫാം വിദ്യാർത്ഥിനിയായ യാമിനി പ്രിയയെ പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ വിഗ്നേഷ് എന്നയാൾ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുൻപ് വിഗ്നേഷിനെതിരെ നൽകിയ ശല്യം ചെയ്യൽ പരാതി പൊലീസ് അവഗണിച്ചതായി ആരോപണമുണ്ട്.

ബെംഗളൂരു: ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി വിഗ്നേഷിനെ ശ്രീറാംപുര പൊലീസാണ് പിടികൂടിയത്. കൊല്ലപ്പെട്ട യാമിനി പ്രിയയെ വിഗ്നേഷ് പതിവായി ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി മാതാപിതാക്കൾ ആറ് മാസം മുൻപ് നൽകിയ പരാതി പൊലീസ് അവഗണിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബെംഗളൂരു മന്ത്രി മാളിന് പിന്നിലായി റെയില്‍വെ ട്രാക്കിന് സമീപത്തെ റോഡിൽ വെച്ചാണ് ബിഫാം വിദ്യാര്‍ത്ഥിനിയായ യാമിനി പ്രിയയെ വിഗ്നേഷ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇന്നലെ രാവിലെ ഏഴ് മണിക്ക് പരീക്ഷക്കായാണ് യാമിനി പ്രിയ വീട്ടിൽ നിന്ന് പോയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ യാമിനി പ്രിയയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിഗ്നേഷ് ആക്രമിച്ചുവെന്നാണ് വിവരം. തന്‍റെ പ്രണയം നിരസിച്ചതിന്‍റെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് യാമിനി പ്രിയയുടെ കഴുത്തിൽ വിഗ്നേഷ് ആവർത്തിച്ച് കുത്തിയെന്നാണ് പൊലീസിൻ്റെ എഫ്ഐആർ. ശ്രീറാംപുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

അരുംകൊലയ്ക്ക് ശേഷം രക്ഷപ്പെട്ട വിഗ്നേഷിനെ സോളദേനഹള്ളി എന്ന സ്ഥലത്ത് വച്ച് ശ്രീറാംപുര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യാമിനിയുടെ വീടിന് സമീപം തന്നെയാണ് വിഗ്നേഷും താമസിച്ചിരുന്നത്. വിവാഹാഭ്യർത്ഥന നടത്തി വിഗ്നേഷ് പതിവായി യാമിനിയെ ശല്യപ്പെടുത്തിയിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏപ്രിൽ മാസത്തിൽ ശ്രീറാംപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രതിയെ വിളിച്ചു വരുത്തിയ പൊലീസ്, ഇനിയിത് ആവർത്തിക്കില്ലെന്ന് എഴുതി വാങ്ങി വിഗ്നേഷിനെ വിട്ടയച്ചെന്നാണ് ആരോപണം. യാമിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'