
കൽക്കത്ത: ഭവാനിപ്പൂർ (bhawanipur) തെരെഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനാവില്ലെന്ന് കൽക്കട്ട ഹൈക്കോടതി. മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടണ്ണെല്‍ ഒക്ടോബര്‍ 3 നും തന്നെ നടക്കുമെന്ന് കോടതി അറിയിച്ചു. മുൻഗണന നൽകി ഭവാനിപ്പൂരിൽ ഉപ തെരഞ്ഞെടുപ്പ് (bhawanipur by poll ) നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജി കോടതി തള്ളി. ഭവാനിപ്പൂരിൽ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിനെ കോടതി വിമർശിച്ചു.
ഭവാനിപ്പൂരില്‍ ഉപ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടന പ്രതിസന്ധിയുണ്ടാകുമെന്നായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട്. പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ ഈ നിലപാട് സ്വീകരിച്ചിരുന്നത്. നന്ദിഗ്രാമില്‍ തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെടണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
എന്നാല്‍ രാജ്യത്തെ 31 ഇടങ്ങളില്‍ നടത്താതെ ഭവാനിപ്പൂരില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെ ചോദ്യം ചെയ്ത് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹർജി എത്തുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉപ തെരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്ന് വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയ ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ചീഫ് സെക്രട്ടറിയുടേത് അനാവശ്യ ഇടപെടല്‍ ആണെന്നും കോടതി വിമർശിച്ചു.
നിഷ്പക്ഷ തെരഞ്ഞടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. പരസ്യപ്രചാരണം അവസാനിച്ച ഭവാനിപ്പൂരില്‍ വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 30 നിയമസഭ മണ്ഡലങ്ങളിലും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും കൂടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam