
ബെംഗളൂരു: കർണാടകയിൽ വനിതാ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളാണ് മുപ്പത്തിമൂന്നുകാരിയായ എസ്. ജീവ എന്ന യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ഡെപ്യൂട്ടി എസ്പി കനകലക്ഷ്മിക്കെതിരെ ബെംഗളൂരു പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജീവയുടെ മരണത്തിന് ഉത്തരവാദി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കനകലക്ഷ്മിയാണെന്ന് ആരോപിച്ച് ജീവയുടെ സഹോദരി എസ് സംഗീത പൊലീസിൽ പരാതി നൽകിയിരുന്നു. സയനൈഡ് ഉണ്ടെന്ന് ആരോപിച്ച് വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചു, 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു, ബെംഗളൂരുവിലെ തടിക്കടയിൽ ജീവയുമായി പോയി പരിശോധന നടത്തുകയും ജീവനക്കാരുടെ മുന്നിൽ വെച്ച് അപമാനിക്കുകയും ചെയ്തു, വീഡിയോ കോൺഫറൻസിംഗിലൂടെ എസ് ജീവയെ ചോദ്യം ചെയ്യാൻ കർണാടക ഹൈക്കോടതി അനുമതി നൽകിയെങ്കിലും നേരിട്ട് വിളിപ്പിച്ചു, ജീവ സമർപ്പിച്ച രേഖകൾ സ്വീകരിക്കാൻ വിസമ്മതിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ഉയർന്നിരിക്കുന്നത്.
നവംബർ 22നാണ് ജീവയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 11 പേജുകളുള്ള ജീവയുടെ ആത്മഹത്യ കുറിപ്പിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥയ്ക്ക് എതിരെയും പൊലീസ് സ്റ്റേഷനിൽ നേരിട്ട അപമാനത്തെ കുറിച്ചും പരാമർശങ്ങളുണ്ടായിരുന്നു. കർണാടക ഭോവി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ അഴിമതി കേസിലെ പ്രതികളിലൊരാളാണ് എസ്. ജീവ. 97 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. കനകലക്ഷ്മി സംഭവത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് മേലുദ്യോഗസ്ഥർ പറയുന്നത്.
READ MORE: ഇസ്രായേൽ - ഹിസ്ബുല്ല സംഘർഷം അവസാനിക്കുന്നു? വെടിനിർത്തൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam