
ദില്ലി: ബിഹാറിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിൻ്റെ വീട്ടിൽ കുടംബകലഹം തുടരുന്നു. ലാലു പ്രസാദിൻറെ മൂന്നു പെൺമക്കൾ കൂടി മകനും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ വിമർശിച്ച് വീട്ടിൽ നിന്ന് മാറി. മറ്റൊരു മകൾ രോഹിണി ആര്യ ഉന്നയിച്ച വിഷയങ്ങൾ ശരിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദയും രാജലക്ഷ്മിയും രാഗിണിയും വീട് വിട്ടത്. രോഹിണി ആര്യ നേരത്തെ തന്നെ വീട് വിട്ടിരുന്നു. അതേസമയം, ആരോപണത്തിനോട് തേജസ്വി യാദവ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.
എല്ലാ പ്രശ്നങ്ങൾക്കും കാരണം തേജസ്വിയുടെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭ എംപിയുമായ സഞ്ജയ് യാദവ് ആണെന്നാണ് സഹോദരിമാർ പറയുന്നത്. ഇതിനിടെ ലാലുവിന്റെ മറ്റൊരു മകൻ ആയ തേജ് പ്രതാപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ബിഹാറിലെ കനത്ത പരാജയം വിലയിരുത്താനുള്ള ആർജെഡി യോഗം ഇന്ന് നടക്കും. പാട്നയിലെ തേജസ്വി യാദവിന്റെ വസതിയിൽ ആണ് യോഗം. 143 സീറ്റിൽ മത്സരിച്ച ആർജെഡിക്ക് കേവലം 25 സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. കോൺഗ്രസിനെ പോലെ വോട്ട് ചോരി ആണ് പരാജയ കാരണമെന്ന് ആർജെഡി ഇതുവരെ പറഞ്ഞിട്ടില്ല. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ പോലും വോട്ട് ചോരി വിഷയം ആർജെഡി ഉയർത്തിയതുമില്ല. പരാജയം ലാലുവിന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു.
ബിഹാറിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ചതോടെ സർക്കാർ രൂപീകരണ നടപടികളുമായി എൻഡിഎ മുന്നേറുകയാണ്. ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഇന്ന് അവസാന മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കും. എൻഡിഎ എംഎൽഎമാർ യോഗം ചേർന്ന് നിതീഷ് കുമാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് മൂന്ന് ദിവസത്തിനുള്ളിൽ നടക്കുമെന്നാണ് റിപ്പോർട്ട്.