ബിഹാറിൽ മൂന്നു ലക്ഷം അധിക വോട്ടര്‍മാര്‍ എങ്ങനെ വന്നു? ചോദ്യത്തിന് ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, 'എസ്ഐആറിനുശേഷവും വോട്ടര്‍മാരെ ചേര്‍ത്തു'

Published : Nov 16, 2025, 07:23 AM IST
bihar election row

Synopsis

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. ഒക്ടോബര്‍ പത്തുവരെ ലഭിച്ച അപേക്ഷയിലൂടെയാണ് 3 ലക്ഷം പേരെ ചേര്‍ത്തത്

ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷം അധിക വോട്ടര്‍മാര്‍ എവിടെ നിന്ന് വന്നുവെന്ന ചോദ്യത്തിനും ആരോപണത്തിനും ഉത്തരം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. ഒക്ടോബര്‍ പത്തുവരെ ഇത്തരത്തിൽ പുതിയ അപേക്ഷകള്‍ കിട്ടിയെന്നും അങ്ങനെയാണ് മൂന്നു ലക്ഷം പേരെ ചേര്‍ത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിൽ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നൽകുന്നതിന്‍റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയിൽ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. 

ബിഹാറിലെ എസ്ഐആര്‍ പൂര്‍ത്തിയാക്കി പുറത്തുവിട്ട പത്രക്കുറിപ്പിൽ ഇക്കാര്യം വിശദീകരിച്ചതിന്‍റെ തെളിവും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്. എസ്ഐആറിനുശേഷം സെപ്റ്റംബര്‍ 30ന് ഇറക്കിയ അന്തിമ പട്ടികയിൽ ബിഹാറിൽ 7.42 കോടി വോട്ടര്‍മാരാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നത്. വോട്ടെടുപ്പിനുശേഷം നവംബര്‍ 12ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച് 7.45 കോടി വോട്ടര്‍മാരെന്നാണ് പറഞ്ഞിരുന്നത്. മൂന്നു ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനവുണ്ടായെന്നും ഇതിൽ അവ്യക്തതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്നും സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. വോട്ടെടുപ്പിനുശേഷം നൽകിയ വാര്‍ത്താക്കുറിപ്പിൽ 7.45 കോടി വോട്ടര്‍മാരാണുള്ളതെന്നാണ് പറ‍ഞ്ഞതെന്നും അത്രയും പേര്‍ വോട്ടു ചെയ്തുവെന്ന് പറഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകുന്നു. വോട്ടര്‍മാരുടെ എണ്ണത്തെ വോട്ട് ചെയ്തതിന്‍റെ കണക്കായി വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ
ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്