അഞ്ച് പേരെ കൊന്ന 'ബിന്‍ ലാദനെ' മയക്ക് വെടിവച്ച് പിടികൂടി

By Web TeamFirst Published Nov 12, 2019, 3:34 PM IST
Highlights


നീണ്ട ദിവസങ്ങളുടെ തിരച്ചിലിനൊടുവിലാണ് ആനയെ വനത്തില്‍ കണ്ടെത്താനായത്. ഡ്രോണും പ്രദേശിക വളര്‍ത്താനകളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തിയ വന്‍ സംഘത്തോടൊപ്പമാണ് വനം വകുപ്പ് ബിന്‍ ലാദനെ തിരയാന്‍ തുടങ്ങിയത്. 

ഗുവാഹത്തി: കഴിഞ്ഞ ഒക്ടോബറിൽ അസമിലെ സോനിത്പൂര്‍ ജില്ലയില്‍ ഒറ്റ ദിവസം മൂന്ന് സിത്രീകളെയടക്കം അഞ്ച് പേരെ കൊന്ന കൊലകൊമ്പന്‍ 'ബിന്‍ ലാദനെ' വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവച്ച് പിടിച്ചു. ഒരു പക്ഷേ ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഇത്രയും മനുഷ്യക്കൊല നടത്തിയിട്ടുള്ള ഏക ആനയാണ് ബിന്‍ ലാദന്‍. ഇത്രയും പേരെ കൊന്നതിനാലാണ് നാട്ടുകാര്‍ ഈ കാട്ടാനയെ ലാദന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയതെന്ന് അസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

നീണ്ട ദിവസങ്ങളുടെ തിരച്ചിലിനൊടുവിലാണ് ആനയെ വനത്തില്‍ കണ്ടെത്താനായത്. ഡ്രോണും പ്രദേശിക വളര്‍ത്താനകളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തിയ വന്‍ സംഘത്തോടൊപ്പമാണ് വനം വകുപ്പ് ബിന്‍ ലാദനെ തിരയാന്‍ തുടങ്ങിയത്. ആനയെ കണ്ടെത്തിയയുടനെ രണ്ട് വിദഗ്ദരായ മയക്കുവെടിവെപ്പുകാര്‍ വെടിയുതിര്‍ത്തെന്നും വെടികൊണ്ട ആന താമസിക്കാതെ മയങ്ങിവീണെന്നും വനം വകുപ്പ് പറയുന്നു. ആള്‍താമസമില്ലാത്ത വനമേഖലയിലേക്ക് ഇനി ആനയെ എത്തിച്ച് തുറന്നുവിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2300 ആളുകള്‍ ഇന്ത്യയില്‍ ആനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ജൂണില്‍ പുറത്ത് വിട്ട അസം സര്‍ക്കാറിന്‍റെ കണക്കുകള്‍ പറയുന്നു. ഏതാണ്ട് 700 ആനകളും ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആനകള്‍ കൊല്ലപ്പെടുന്നത് പ്രധാനമായും ആനകളെ കൊല്ലാനായി ജനങ്ങള്‍ വനപ്രദേശത്ത് വയ്ക്കുന്ന വിഷം കലര്‍ത്തിയ  ആഹാരം കഴിച്ചോ നാടന്‍ തോക്ക് ഉപയോഗിച്ചുള്ള വെടിയേറ്റോ ആണെന്ന് കണക്കുകള്‍ പറയുന്നു. ഇതിന് മുമ്പ് അസമിലും ജാര്‍ഖണ്ഡിലും കൊലയാളി ആനകള്‍ക്ക് ബിന്‍ ലാദന്‍ എന്ന പേര് നാട്ടുകാര്‍ നല്‍കിയിരുന്നു. ഈ രണ്ട് ആനകളെയും നേരത്തെ അതത് വനം വകുപ്പുകള്‍ വെടിവച്ച് കൊല്ലുകയായിരുന്നു. 

click me!