
ദില്ലി: ഹെലികോപ്ടർ അപകടത്തിൽ (Helicopter crash) സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ (General Bipin Rawat) വിയോഗമുണ്ടാക്കിയ നഷ്ടത്തിന്റെ ആഘാതത്തിൽ നിന്ന് രാജ്യം ഇതുവരെ മുക്തമായിട്ടില്ല. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അനുശോചന പ്രവാഹങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. അപകടത്തിൽ മരിച്ചവർക്ക് വിരമിച്ച ബ്രിഗേഡിയർ ആർ എസ് പതാനിയ ട്വിറ്ററിലൂടെ അറിയിച്ച അനുശോചന കുറിപ്പാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്.
‘സല്യൂട്ട് യു സർ. ജയ് ഹിന്ദ്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതിനോട് മുൻ പാക് സൈനികനായ മേജർ ആദിൽ രാജ പ്രതികരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയത്. ‘സർ, ദയവായി എന്റെ ഹൃദയംഗമമായ അനുശോചനം സ്വീകരിക്കുക,’ എന്നായിരുന്നു ആദിൽ രാജയുടെ മറുപടി. പാകിസ്ഥാൻ എക്സ്-സർവീസ്മെൻ സൊസൈറ്റിയുടെ വക്താവ് കൂടിയാണ് ആദിൽ രാജ.
ഇതിനുള്ള മറുപടിയായി ‘നന്ദി, ആദിൽ. അതാണ് ഒരു സൈനികനിൽ നിന്ന് പ്രതീക്ഷിക്കുന്നത്, . സല്യൂട്ട് യു,’ എന്ന് ആർ എസ് പതാനിയ കുറിച്ചു. ഒരു സൈനികൻ എന്ന നിലയിൽ ചെയ്യേണ്ട ഏറ്റവും മാന്യമായ കാര്യമാണ് ഇതെന്ന് ആദിൽ രാജ മറുപടി നൽകി. നിങ്ങളുടെ നഷ്ടത്തിൽ ദുഖിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. പഞ്ചാബി നാടോടിക്കഥകളിൽ ‘ദുഷ്മാൻ മാരേ തേ ഖുഷ്യൻ ന മാനാവൂ, കദ്ദേ സജ്ന വി മർ ജാന’ എന്ന് പറയുന്നുണ്ട്. ‘നിങ്ങളുടെ ശത്രുക്കളുടെ മരണം ആഘോഷിക്കരുത്, മറ്റൊരു ദിവസം സുഹൃത്തുക്കളും മരിക്കുമെന്നാണ് ഇതിന്റെ അർഥമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് ആദിൽ രാജയ്ക്ക് പ്രതികരണം അറിയിക്കുന്നത്.
അതേസമയം, ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തെ പരിഹസിച്ചും സന്തോഷം പ്രകടിപ്പിച്ചും പാകിസ്ഥാനിലെ ട്വിറ്റർ ഉപയോക്താക്കളുടെ പ്രതികരണത്തിൽ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. പലരും ചിരിക്കുന്ന ഇമോജികളുപയോഗിച്ചാണ് വാർത്തക്ക് പ്രതികരണമറിയിച്ചത്. അപകടം നടന്ന ആദ്യമണിക്കൂറിൽ ബിപിൻ റാവത്ത് മരിച്ചത് സ്ഥിരീകരിച്ചിരുന്നില്ല.
ഈ വാർത്തക്ക് സങ്കടം, ബിപിൻ റാവത്ത് മരിച്ചില്ലല്ലോ എന്നാണ് സീഷാൻ അഫ്രീദി എന്നയാൾ ട്വീറ്റ് ചെയ്തത്. ചിലർ ബിപിൻ റാവത്ത് നരകത്തിൽപോകട്ടെയെന്നും ട്വീറ്റ് ചെയ്തു. റാവത്തിന്റെ മരണം പെരുന്നാളാണെന്നും ഒരാൾ ട്വീറ്റ് ചെയ്തു. ബിപിൻ റാവത്തിന്റെ മരണത്തിന് പിന്നിൽ ഇന്ത്യൻ വ്യോമസേനയാണെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. യുപി തെരഞ്ഞെടുപ്പിൽ സഹാതപ തരംഗത്തിനായി ഇന്ത്യൻ സർക്കാറാണ് റാവത്തിന്റെ മരണത്തിന് പിന്നിലെന്നും ചിലർ ആരോപിച്ചു. ന്യൂസ് 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബിപിന്‍ റാവത്തിന്റെ അപകട മരണം: പരിഹസിച്ചും സന്തോഷിച്ചും പാകിസ്ഥാന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam