ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പോരാട്ടം, വാശിയേറിയ പ്രചാരണവുമായി ബിജെപിയും എഎപിയും

By Web TeamFirst Published Nov 26, 2022, 7:02 PM IST
Highlights

കള്ളപ്പണ കേസും മദ്യനയവും ആംആദ്മി പാര്‍ട്ടിക്കതെിരെ ബിജെപി ആയുധമാക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലെ വികസന മുരടിപ്പാണ് ആപിന്‍റെ തുറുപ്പ് ചീട്ട്.
 

ദില്ലി: ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ബിജെപിയും ആംആദ്മി പാര്‍ട്ടിയും. ജനസഭകളും വീടു കയറിയുള്ള പ്രചാരണങ്ങളിലുമാണ് ഇരുപാർട്ടികളും ശ്രദ്ധ ചെലുത്തുന്നത്. കള്ളപ്പണ കേസും മദ്യനയവും ആംആദ്മി പാര്‍ട്ടിക്കതെിരെ ബിജെപി ആയുധമാക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലെ വികസന മുരടിപ്പാണ് ആപിന്‍റെ തുറുപ്പ് ചീട്ട്.

ദില്ലി സൌത്ത്, ഈസ്റ്റ്, നോർത്ത് എന്നീ കോർപ്പറേഷനുകൾ എംസിഡിയായി ഏകീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പിനാണ് രാജ്യ തലസ്ഥാനം ഒരുങ്ങുന്നത്. കഴിഞ്ഞ തവണ മൃഗീയ ഭൂരിപക്ഷത്തിൽ ഭരണം പിടിച്ച ബിജെപിയും മികച്ച പ്രകടനം കാഴ്ച്ച വെച്ച ആം ആദ്മി പാർട്ടിയും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം. കെജ്രിവാളിന്‍റെ പത്ത് വാഗ്ദാനങ്ങളെന്ന പേരിൽ മാലിന്യ പ്രശ്ന പരിഹാരമുൾപ്പടെ ആപ് ദില്ലിക്കാർക്ക് ഉറപ്പ് നൽകുന്നുണ്ട്.

സത്യേന്ദ്ര ജെയിനിന് എതിരായ അഴിമതി ആരോപണങ്ങളും ജയിലിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളുമാണ് ബിജെപി ഉയർത്തുന്ന പ്രധാന വിഷയങ്ങൾ. സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്ന മദ്യനയവും അനുബന്ധ കേസുകളും ചര്‍ച്ചയാണ്. കെജ്രിവാളും മനീഷ് സിസോദിയയും ആപ് പ്രചാരണത്തിന് നേതൃത്വം നൽകുമ്പോൾ ജെ പിനദ്ദയുടെ നേതൃത്വത്തിൽ ബിജെപിയുടെ എംപിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാണ് എതിർ ക്യാമ്പിൽ പ്രചാരണത്തിന് ഇറങ്ങുന്നത്. അവസാന ഘട്ടത്തില്‍ മറ്റ് പ്രധാന നേതാക്കളും കളം നിറഞ്ഞേക്കുമെന്നറിയുന്നു.

click me!