
ലക്നൗ: റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധി. പ്രാദേശികമായി പാര്‍ട്ടിക്കകത്തുള്ള ഭിന്നിപ്പാണ് ദിനേഷ് പ്രതാപ് സിംഗിന് പ്രതിസന്ധിയായിരിക്കുന്നത്.
സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരും അവരുടെ അനുനായികളും വിട്ടുനില്‍ക്കുകയാണിപ്പോള്‍. അദിതി സിംഗ്, മനോജ് പാണ്ഡെ എന്നിവരാണ് പാളയത്തില്‍ പടയുമായി ഇറങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് പിന്നാലെ പ്രവര്‍ത്തകര്‍ കൂടി മാറിനിന്നതോടെ ദിനേഷ് പ്രതാപ് സിംഗിന് അത് മണ്ഡലത്തില്‍ വലിയ തിരിച്ചടിയായിരിക്കുകയാണ്.
സീറ്റ് നിഷേധിച്ചതില്‍ നിന്നുണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ച തന്നെയാണിതും. ഇതിന് പുറമെ വ്യക്തിപരമായ പ്രശ്നങ്ങളും ഇവരെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ പ്രേരിപ്പിച്ചതായാണ് സൂചന. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാൻ അമിത് ഷാ അടക്കമുള്ളവര്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും എംഎല്‍എമാര്‍ വഴങ്ങിയില്ല.
റായ്‍ബറേലിയില്‍ രാഹുലിനെ ശക്തമായി വെല്ലുവിളിച്ച സ്ഥാനാര്‍ത്ഥിയാണ് ദിനേഷ് പ്രതാപ് സിംഗ്. കള്ളന്‍റെ പണിയാണ് രാഹുൽ വയനാട്ടിൽ കാട്ടിയതെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടാതിരുന്നു, തുണി മാറുന്നത് പോലെയാണ് രാഹുൽ മണ്ഡലങ്ങൾ മാറുന്നതെന്നുമെല്ലാമുള്ള വാദങ്ങള്‍ രാഹുലിനെതിരെ മണ്ഡലത്തില്‍ ദിനേഷ് പ്രതാപ് സിംഗ് ഉയര്‍ത്തിയിരുന്നു. 2019ല്‍ സോണിയാ ഗാന്ധിയോട് റായ്‍ബറേലിയില്‍ പരാജയപ്പെട്ടയാളാണ് ദിനേഷ് പ്രതാപ് സിംഗ്. 1,67,000 വോട്ടുകള്‍ക്കാണ് അന്ന് സോണിയാ ഗാന്ധി ദിനേഷ് പ്രതാപ് സിംഗിനെ തോല്‍പിച്ചത്.
Also Read:- ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam