
ഗുവാഹത്തി: എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ വീട്ടില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ 80 ലക്ഷത്തോളം രൂപ പിടികൂടി. അസമിലെ നോർത്ത് ലഖിംപൂർ സർക്കിളിലെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ ജയന്ത ഗോസാമിയുടെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. എഞ്ചിനീയറെ അറസ്റ്റ് ചെയ്തു.
20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എഞ്ചിനീയറെ കയ്യോടെ പിടികൂടിയതെന്ന് വിജിലന്‍സ് അറിയിച്ചു. ബില്ലുകള്‍ പാസ്സാക്കാൻ എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലൻസ് ഇടപെടൽ. തുടർന്ന് ഗുവാഹത്തിയിലെ ഹെൻഗ്രബാരിയിലുള്ള ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 79,87,500 രൂപ കണ്ടെടുത്തത്.
കഴിഞ്ഞ ആഴ്ച ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിലായിരുന്നു. ഗുജറാത്തിൽ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ (ജിഡബ്ല്യുഎസ്എസ്ബി) ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ആണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ച 30 ലക്ഷം രൂപ കണ്ടെടുത്തു.
ഗുജറാത്തിലെ ധന്ദുകയിലെ ജലസേചന വകുപ്പ് ഓഫീസിലെ എഞ്ചിനീയർ വൈഭവ് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ധന്ദുക താലൂക്കിലെ 54 വില്ലേജുകളിലെ ജലവിതരണ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടത്തിയ കരാറുകാരനിൽ നിന്നാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. എത്രയും വേഗം അറ്റകുറ്റപ്പണിയുടെ പണം ലഭിക്കാനും സമർപ്പിച്ച ബില്ല് അതേപടി അംഗീകരിക്കാനും മാസംതോറും 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
നാല് മാസത്തെ ബില്ല് പാസ്സാക്കിയതിന് പിന്നാലെ 1.2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കരാറുകാരൻ ആന്‍റി കറപ്ഷൻ ബ്യൂറോയെ അറിയിച്ചു. തുടർന്ന് എസിബി കെണിയൊരുക്കി. കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈഭവിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആന്‍റി കറപ്ഷൻ ബ്യൂറോ 30 ലക്ഷം രൂപ കണ്ടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam