
പശ്ചിമ ബംഗാള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങളുടെ പേരില്‍ തമ്മിലടിച്ച് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും. ഓഗസ്റ്റ് 22 ന് നടന്ന പരീക്ഷയില്‍ വിനായക് ദാമോദര്‍ സവര്‍ക്കറെ സംബന്ധിച്ച ചോദ്യമാണ് രൂക്ഷമായ വാക്പോരിന് ഇടയാക്കിയിട്ടുള്ളത്. ജനറല്‍ സ്റ്റഡീസ് എന്ന വിഭാഗത്തില്‍ നിന്നുമുള്ള ചോദ്യമാണ് വിവാദമായിരിക്കുന്നത്. ജയിലില്‍ നിന്നും മാപ്പ് എഴുതിക്കൊടുത്ത വിപ്ലവ നേതാവ് ആരാണെന്നാണ് ചോദ്യം. ഇതിന് വി ഡി സവര്‍ക്കര്‍, ബാലഗംഗാധര തിലക്, സുഖ്ദേവ് താപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിങ്ങന നാല് ഓപ്ഷനുകളാണ് നല്‍കിയിരുന്നത്.
നേരത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചില ചോദ്യങ്ങള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രൂക്ഷമായി പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ അക്രമത്തേക്കുറിച്ചും കാര്‍ഷിക നിയമങ്ങളേക്കുറിച്ചും ചോദിച്ച ചോദ്യങ്ങളെയായിരുന്നു മമതാ ബാനര്‍ജി കുറ്റപ്പെടുത്തിയത്. ബിജെപി സര്‍ക്കാര്‍ നല്‍കുന്ന ചോദ്യങ്ങളെന്നായിരുന്നു മമതാ ബാനര്‍ജി ഉയര്‍ത്തിയ വിമര്‍ശനം.
ഇതിന് പിന്നാലെ നടന്ന പശ്ചിമ ബംഗാളിലെ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ മമതാ ബാനര്‍ജിക്ക് മറുപടി നല്‍കാനുള്ള അവസരമായാണ് സംസ്ഥാന ബിജെപി നേതൃത്വം കാണുന്നത്. പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയാണ് തൃണമൂല്‍ കോണ്‍ഗ്രസിനേയും മമത ബാനര്‍ജിയേയും സവര്‍ക്കറിനെ ഉപയോഗിച്ചുള്ള ചോദ്യമുപയോഗിച്ച് വിമര്‍ശിച്ചത്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പദ്ധതികളേക്കുറിച്ച് നടത്തിയ ചോദ്യങ്ങളേയും ബിജെപി നേതാവ് വിമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പശ്ചിമ ബംഗാളിന്‍റെ ചോദ്യപേപ്പര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധിപ്പേരാണ് ചോദ്യത്തിന് അനുകൂല പ്രതികരണവുമായി എത്തുന്നത്. ഓഗസ്റ്റ് 22 ന് നടന്ന പ്രിലിമിനറി പരീക്ഷയില്‍ 1.8 ലക്ഷം പേരാണ് പങ്കെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam