അമരീന്ദർ സിംഗിലൂടെ കർഷക സമരം അവസാനിപ്പിക്കാൻ ബിജെപി തിരക്കിട്ട നീക്കം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് അമരീന്ദറിന്റെ ദില്ലി യാത്രയെന്നാണ് വിവരം.
ദില്ലി: പഞ്ചാബ് (Punjab) കോൺഗ്രസിൽ (Congress) പ്രതിസന്ധി തുടരുന്നതിനിടെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് (Amarinder Singh ) ദില്ലിയിലേക്ക് (Delhi) തിരിച്ചു. അമരീന്ദർ സിംഗിലൂടെ കർഷക സമരം (Farmers Protest) അവസാനിപ്പിക്കാൻ ബിജെപി (BJP) തിരക്കിട്ട നീക്കം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് അമരീന്ദറിന്റെ ദില്ലി യാത്രയെന്നാണ് വിവരം. അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ, ഇക്കാര്യം അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് നിഷേധിച്ചിരുന്നു.
അമരീന്ദറിനെ മുന്നിൽ നിറുത്തി കർഷകരുമായി ഒത്തുതീർപ്പിന് നീക്കം നടത്തുകയാണ് ബിജെപി. അമരീന്ദർ സിംഗിനെ മുന്നിൽ നിർത്തിയുള്ള ചർച്ചയിലൂടെ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അതിലൂടെ അമരീന്ദർ സിംഗിന് ഹീറോ പരിവേഷം കൊടുക്കുക. അമരീന്ദറിനെ പാർട്ടിയോട് ചേർത്തുനിർത്തി കർഷകരെയും ഒപ്പം നിർത്തുക. ഇതിനാണ് ബിജെപി നീക്കം നടത്തുന്നതെന്നാണ് സൂചന.
താങ്ങുവിലയ്ക്ക് പ്രത്യേക നിയമം എന്ന വാഗ്ദാനമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്ന് സൂചനയുണ്ട്. നിയമം സാധ്യമല്ലെന്ന നിലപാടിലായിരുന്നു ബിജെപി. ആ നിലപാടിൽ മാറ്റം വരുത്തുകയും മറ്റ് ചില നീക്കങ്ങൾ കൂടി നടത്തുകയും ചെയ്യാമെന്ന തീരുമാനത്തിലാണ് ബിജെപി ഇപ്പോൾ മുന്നോട്ട് നീങ്ങുന്നതെന്നാണ് വിവരം. ഇതിനിടെ, ആം ആദ്മി പാർട്ടിയുടെ നീക്കവും രാഷ്രീയവൃത്തങ്ങൾ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. അരവിന്ദ് കെജ്രിവാൾ നാളെ പഞ്ചാബിലേക്ക് പോകുന്നുണ്ട്. കോൺഗ്രസിൽ നിന്ന് രാജിവെച്ച നവ്ജ്യോത്സിംഗ് സിദ്ദു ആം ആദ്മിയിലേക്ക് പോകുകയാണോ എന്ന ചർച്ചയും സജീവമാണ്.
Read Also: പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി! പിസിസി അധ്യക്ഷസ്ഥാനം സിദ്ദു രാജിവച്ചു