പാകിസ്ഥാന്‍റെ നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ കാസിം സൂരിയുടെ പ്രസംഗം തടസപ്പെടുത്തിയതിനാണ് ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധിയായി ബിജെപി നേതാവ് വിജയ് ജോളിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ച് പുറത്താക്കിയത്.
കംബോഡിയ: ഏഷ്യ പസഫിക് ഉച്ചകോടിയില്‍ പാകിസ്ഥാന്‍റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രിച്ച ബിജെപി നേതാവിനെ ഉച്ചകോടിയില്‍ നിന്നും പുറത്താക്കി. കംബോഡിയയില്‍ നടന്ന ഉച്ചകോടിയിലെ അനിഷ്ട സംഭവം രാജ്യത്തിന് തന്നെ നാണക്കേടായിരിക്കുകയാണ്. പാകിസ്ഥാന്‍റെ നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ കാസിം സൂരിയുടെ പ്രസംഗം തടസപ്പെടുത്തിയതിനാണ് ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധിയായി ബിജെപി നേതാവ് വിജയ് ജോളിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ച് പുറത്താക്കിയത്.
കശ്മീരിനെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ലഭിക്കുന്ന അവസരമൊന്നും പാകിസ്ഥാന്‍ വിട്ടുകളയാറില്ല. ഏഷ്യ പസഫിക് ഉച്ചകോടിയിയില്‍ ഇത്തരത്തില്‍ കാസിം സൂരി പ്രസംഗത്തിൽ കശ്മീർ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യന്‍ പ്രതിനിധിയായ വിജയ് ജോളി ഇടപെട്ടത്. കാസിം സൂരി പ്രസംഗം തടസപ്പെടുത്തിയതോടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ബിജെപി നേതാവിനെ പുറത്തേക്ക് കൊണ്ടുപോയി. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
തന്റെ പ്രസംഗത്തിൽ ഇന്ത്യൻ സർക്കാർ കശ്മീര്‍ താഴ്‍വരയില്‍ അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടെന്നും സൂരി ആരോപിച്ചു. സൂരിയുടെ പരാമര്‍ശത്തില്‍ പ്രകോപിതനായ ബി.ജെ.പി നേതാവ് വിജയ് ജോളി എഴുന്നേറ്റു നിന്ന് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. "എനിക്ക് പ്രതിഷേധിക്കണം. കശ്മീർ ഈ ഉച്ചകോടിയുടെ വിഷയമല്ല. ഇത് ശരിയല്ല" എന്നു പറഞ്ഞു കൊണ്ട് വേദിയുടെ മുന്‍ഭാഗത്തേക്ക് വന്നു. ഇതോടെ വിജയ് ജോളിയെ സുരക്ഷാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വേദിയുടെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.