തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയും ബിജെപിയെ കൈവിട്ടില്ല; നദിയില്‍ ചാടിയ കാന്തിലാല്‍ ജയത്തിലേക്ക്

By Web TeamFirst Published Dec 8, 2022, 12:53 PM IST
Highlights

ഒക്ടോബർ 30നാണ് രാജ്യത്തെ നടുക്കി മോർബി ജില്ലയിൽ മച്ചു നദിക്കു കുറുകെയുള്ള പാലം തകർന്നുവീണത്. ക്ലോക്ക് നിർമ്മാതാക്കളായ ഒറെവ എന്ന കമ്പനിക്കായിരുന്നു കരാർ നൽകിയതെന്നും ഇവർക്ക് പാലം നിർമാണത്തിൽ വൈദ​ഗ്ധ്യമില്ലായിരുന്നെന്നും ആരോപണമുയർന്നിരുന്നു.

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മോര്‍ബിയിലുണ്ടായ  തൂക്കുപാല ദുരന്തം ബിജെപിക്ക് തിരിച്ചടിയാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ കണക്കുകൂട്ടല്‍. കൃത്യമായ ചട്ടങ്ങള്‍ പാലിക്കാതെയാണ് തൂക്കുപാലം അറ്റകുറ്റപ്പണി നടത്തിയതെന്നും പ്രവര്‍ത്തന പരിചയമില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നും ആരോപണമുയര്‍ന്നു. പൂര്‍ണമായും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു പുറത്തുവന്ന വിവരങ്ങള്‍.  

130ലേറെ പേരാണ് ദുരന്തത്തില്‍ മരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മോര്‍ബി മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബിജെപി സ്വീകരിച്ച തന്ത്രപരമായ നിലപാടാണ് തുണയായത്. ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കാന്തിലാൽ അമൃതിയ നദിയിലേക്ക് ഇറങ്ങിയിരുന്നു. കാന്തിലാലിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അങ്ങനെയാണ് അതുവരെ ചിത്രത്തിലില്ലാത്ത അമൃതിയ കാന്തിലാലിനെ സിറ്റിങ് എംഎൽഎയായ ബ്രിജേഷ് മെർജയ്ക്ക് പകരം സ്ഥാനാര്‍ഥിയാക്കിയത്. ദുരന്തത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അപകട സ്ഥലത്തെത്തി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരെയും മോദി സന്ദര്‍ശിച്ചു.

പാലം തകർന്നപ്പോൾ നദിയിൽ ചാടി രക്ഷാപ്രവർത്തനം; മുൻ എംഎൽഎക്ക് സീറ്റ് നൽകി ബിജെപി, സിറ്റിങ് എംഎൽഎ പുറത്ത്

ജയന്തിലാൽ പട്ടേലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഒക്ടോബർ 30നാണ് രാജ്യത്തെ നടുക്കി മോർബി ജില്ലയിൽ മച്ചു നദിക്കു കുറുകെയുള്ള പാലം തകർന്നുവീണത്. ക്ലോക്ക് നിർമ്മാതാക്കളായ ഒറെവ എന്ന കമ്പനിക്കായിരുന്നു കരാർ നൽകിയതെന്നും ഇവർക്ക് പാലം നിർമാണത്തിൽ വൈദ​ഗ്ധ്യമില്ലായിരുന്നെന്നും ആരോപണമുയർന്നിരുന്നു. 15 വർഷത്തെ കരാറാണ് കമ്പനിക്ക് നൽകിയത്. തകർന്നുവീഴുമ്പോൾ അഞ്ഞൂറോളം ആളുകൾ പാലത്തിന് മുകളിലുണ്ടായിരുന്നതായാണ് അധികൃതർ പറയുന്നത്. 

പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റിൽ 152 ലും വ്യക്തമായ ലീഡ് നേടി. 13 ശതമാനം വോട്ടും 6  സീറ്റുകളുമായി  ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ച ഗുജറാത്തിൽ കോൺഗ്രസ് തകർന്ന് തരിപ്പണമായി. വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകർന്നടിഞ്ഞ കോൺഗ്രസ് 20  സീറ്റിൽ ഒതുങ്ങി. 

Also Read: ഗുജറാത്ത്; തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിക്കാന്‍ ബിജെപി

എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചത് പോലെ ബിജെപിക്ക് വന്‍ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ കോൺഗ്രസ് ബഹുദൂരം പിന്നിലാണ്. 2017 ൽ 77 സീറ്റ് നേടിയ ഇടത്ത് നിന്നാണ് കോൺഗ്രസിന് ഇത്തരമൊരു വീഴ്ച പറ്റിയിരിക്കുന്നത്. ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വലിയ തോതിൽ ബാധിച്ചത് കോൺഗ്രസിനെയാണ്. ഗുജറാത്തിൽ ബിജെപിക്ക് വെല്ലുവിളിയാകാൻ പോലും കോൺഗ്രസിനോ ആംആദ്മി പാർട്ടിക്കോ സാധിച്ചിട്ടില്ല.

click me!