
ഭോപ്പാൽ: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 9 നാളിലെത്തി നിൽക്കുമ്പോഴും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബി ജെ പി. തമ്മിൽ തല്ല് കാരണമാണ് ഇത്രയും നാളായിട്ടും ബി ജെ പിക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തതെന്ന് വിമർശനം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി ആരാകണമെന്ന് ചർച്ചചെയ്യാനായി നിയമസഭ കക്ഷി യോഗം ചേരുകയാണ്. കേന്ദ്ര നിരീക്ഷകരുടക്കമുള്ളവർ സംസ്ഥാന ബി ജെ പി നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും ശിവരാജ് സിംഗ് ചൗഹാൻ തന്നെ വേണമെന്ന ആവശ്യം ശക്തമാക്കി അണികളും രംഗത്തുണ്ട്. ചൗഹാന് വേണ്ടി മുദ്രാവാക്യം വിളിച്ച് അണികൾ ബി ജെ പി ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
എന്നാൽ പുതുമുഖമാകും മുഖ്യമന്ത്രിയെന്നാണ് ബി ജെ പി നേതൃത്വം നൽകുന്ന സൂചന.മോഹൻ യാദവ് അടക്കമുള്ളവരെയാണ് പരിഗണിക്കുന്നതെന്നും വിവരമുണ്ട്. ദക്ഷിണ ഉജ്ജയിനിയിലെ എം എൽ എയാണ് മോഹൻ യാദവ്. മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് ഇദ്ദേഹം. എന്തായാലും ഇന്നത്തെ നിയമസഭ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ബി ജെ പി നേതൃത്വം നൽകുന്ന ഉറപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ബി ജെ പിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വിഷ്ണു ദേവ് സായി ഛത്തീസ്ഗഢിന്റെ അടുത്ത മുഖ്യമന്ത്രിയാകും എന്നതാണ്. മുതിര്‍ന്ന ആദിവാസി നേതാവായ വിഷ്ണു ദേവ് സായി കുങ്കുരി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ്. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ വിഷ്ണു ദേവ് സായ്ക്ക് നറുക്ക് വീണത്. ഗോത്രമുഖം, ആര്‍ എസ് എസിനും പ്രിയങ്കരന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍, ആദ്യ നരേന്ദ്രമോദി മന്ത്രിസഭയില്‍ സഹമന്ത്രി എല്ലാത്തിനുമുപരി അഴിമതി രഹിത പ്രതിച്ഛായ തുടങ്ങിയവയെല്ലാമാണ് കുന്‍കുരി മണ്ഡലത്തില്‍ നിന്ന് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ട വിഷ്ണുദേവ് സായിക്ക് അനുകൂലമായത്. സംസ്ഥാനത്ത് രണ്ട് പേർക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് തീരുമാനം.