
ഭോപ്പാല്‍: ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന് പിന്നാലെ, പ്രധാനമന്ത്രി നെഹ്റുവിനെ ക്രിമിനലെന്ന് വിളിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയതിലൂടെ നെഹ്റു ക്രിമിനലായെന്ന് പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞു. മാതൃരാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചവരെല്ലാം ക്രിമിനലുകളാണെന്നും അവര്‍ പറഞ്ഞു.
370, 35എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ നമ്മുടെ രാജ്യം അഭിമാനിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഓര്‍ത്ത് അഭിമാനിക്കുന്നവര്‍ രാജ്യസ്നേഹികളാണെന്നും ഭോപ്പാല്‍ എംപി പറഞ്ഞു. നേരത്തെ, കശ്മീരിന് പ്രത്യേക പദവി നല്‍കിയ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വിശേഷിപ്പിച്ചിരുന്നു.
നെഹ്റുവിനെതിരെയുള്ള പ്രഗ്യയുടെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 'പ്രഗ്യ സിംഗ് ഠാക്കൂറിന്‍റെ ചരിത്രം മറച്ചുവെക്കാനാകില്ല. പ്രഗ്യയുടെ ഉള്ളിലുള്ള ഗോഡ്സെയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് പ്രഗ്യാ സിംഗ് ഠാക്കൂറും ശിവരാജ് സിംഗ് ചൗഹാനും. ചിലപ്പോള്‍ അവര്‍ ഗാന്ധിക്കെതിരെ മോശം വാക്കുകള്‍ പറയും. ചിലപ്പോള്‍ നെഹ്റുവിനെതിരെയും'.-കോണ്‍ഗ്രസ് നേതാവ് ശോഭ ഒസ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam