
ദില്ലി: സർക്കാർ പരിപാടികളിൽ സസ്യേതര ഭക്ഷണം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപിയുടെ സ്വകാര്യ ബിൽ. ദില്ലിയിലെ ബിജെപി എംപി പർവേശ് സാഹിബ് സിങ്ങാണ് ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുക. എംപിയുടെ സ്വകാര്യബിൽ പട്ടികയിൽ ഉൾപ്പെടുത്തി. സസ്യേതര ഭക്ഷണം സർക്കാർ പരിപാടികളിൽ നിന്ന് ഒഴിവാക്കാൻ ജർമ്മനി പോലുള്ള രാജ്യങ്ങൾ നടപടി സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ലിന് പർവേശ് നോട്ടീസ് നല്കിയത്.
കാലാവസ്ഥവ്യതിയാനം തടയാനുള്ള നടപടിയുടെ ഭാഗമായി ഇതിനെ കാണണമെന്നും ബിൽ നിർദ്ദേശിക്കുന്നു. കാർബൺ ഫൂട്ട് പ്രിന്റ് കൂടുതലായതിനാൽ എല്ലാ സർക്കാർ പരിപാടികളിലും സസ്യേതര ഭക്ഷണം ഒഴിവാക്കണമെന്നാണ് എംപിയുടെ ആവശ്യം. കാലാവസ്ഥയിലും ആഗോളതാപനത്തിലും വലിയ സ്വാധീനം ചെലുത്തുന്നതിനാൽ സർക്കാർ യോഗങ്ങളിലും ചടങ്ങുകളിലും സസ്യേതര ഭക്ഷണം നിരോധിക്കാൻ ജർമ്മനിയുടെ പരിസ്ഥിതി മന്ത്രാലയം നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സാധാരണ ജനങ്ങൾക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണം നിരോധിക്കാൻ ബിൽ ആവശ്യപ്പെടുന്നില്ലെന്നും എംപി കൂട്ടിച്ചേർത്തു.
രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലും മറ്റൊരു ബിജെപി എംപി അവതരിപ്പിക്കും. സ്വകാര്യമേഖലയിലെ കൈക്കൂലി തടയാനുള്ള ബിൽ ബിജെപി എംപിയായ രമാദേവി അവതരിപ്പിക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിപ്രകാരം 100 ദിവസം തൊഴിൽ എന്നതിന് പകരം 150 തൊഴിൽ ദിനങ്ങളാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ബിൽ അവതരിപ്പിക്കാൻ എൻകെ പ്രേമചന്ദ്രനും വികെ ശ്രീകണ്ഠനും ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഡിസംബർ ഏഴിനാണ് ശീതകാല സമ്മേളനം ആരംഭിക്കുക.
ശീതകാല സമ്മേളനത്തിൽ വിലക്കയറ്റമടക്കമുള്ള വിവിധ വിഷയങ്ങൾ ഉയർത്തി കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ബിഹാറിൽ ജെഡിയുവുമായുള്ള സഖ്യം തകർന്നതോടെ ഇത്തവണ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം പാർലമെന്റിൽ വർധിക്കുമെന്നതും സവിശേഷതയാണ്. പാർലമെന്റ് സമ്മേളനം തുടങ്ങുന്ന തൊട്ടടുത്ത ദിവസമാണ് ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കുക.
തമിഴ്നാട്ടിൽ ബൈക്കിൽ കറങ്ങിനടന്ന് മാലപൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ ഇടുക്കിയിൽ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam