
ദില്ലി: ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ പിന്തുണയുമായി ബിജെപി എംപിമാർ തന്നെ സമീപിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി അഭിഷേക് ബാനർജി. പശ്ചിമബംഗാളിലെ 3 ബിജെപി എംപിമാരാണ് സർക്കാരുണ്ടാക്കാൻ പിന്തുണ അറിയിച്ച് എത്തിയതെന്ന് അഭിഷേക് ബാനർജി പറഞ്ഞു. ഇന്നലെ നടന്ന ഇന്ത്യ സഖ്യ നേതൃയോഗത്തിലാണ് ബാനർജി ഇക്കാര്യം അറിയിച്ചത്. നിലവില്‍ 12 എംപിമാരാണ് ബിജെപിക്ക് പശ്ചിമബംഗാളില്‍ ഉള്ളത്. അതിനിടെ, ഇന്ന് രാവിലെ അഭിഷേക് ബാനർജി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും ചർച്ച നടത്തിയിരുന്നു.
അതേസമയം, മൂന്നാം മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ദില്ലിയില്‍ ചേര്‍ന്ന സഖ്യ കക്ഷികളുടെ യോഗം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഭരണഘടന സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടിയാണ് ജനം നൽകിയത്. ജനഹിതമറിഞ്ഞ് മുന്നേറും. ഭരണഘടന സംരക്ഷണത്തിനായി പോരാടുമെന്നും ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം ഖർഗേ മാധ്യമങ്ങളോട് പറഞ്ഞു.
കേവല ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികള്‍ക്ക് പിന്നാലെ ബിജെപി കൂടിയ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യവും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒരു കൈനോക്കിയാലോയെന്ന് തീരുമാനിച്ചത്. സഖ്യത്തിലെ കക്ഷികളുടെ പൊതു തീരുമാനപ്രകാരം തുടര്‍നടപടകളിലേക്ക് കടക്കാനായിരുന്നു നീക്കം. ദില്ലിയില്‍ മുപ്പത്തിമൂന്ന് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പക്ഷേ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്താന്‍ ഗൗരവമായ നിര്‍ദ്ദേശം ഉയര്‍ന്നില്ല. മറിച്ച് പ്രതിപക്ഷ നിരയില്‍ ശക്തമായ സാന്നിധ്യമാകാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ഭാവിയില്‍ സാധ്യത തെളിഞ്ഞാല്‍ ഒന്നിച്ച് നില്‍ക്കാനും തീരുമാനിച്ചു.
16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്‍റെയും ടിഡിപിയേയും, 12 സീറ്റുള്ള ജെഡിയുവിനെയും ഒപ്പം നിര്‍ത്താനായിരുന്നു നീക്കം. നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദവും, ചന്ദ്രബാബു നായിഡുവിനെ ഒപ്പം നിര്‍ത്താന്‍ ആന്ധ്രക്ക് പ്രത്യക പാക്കേജും വാഗ്ദാനം ചെയ്തു. എന്നാല്‍ എൻഡിഎക്കൊപ്പം ഇരുവരും നിൽക്കാന്‍ തീരുമാനിച്ചതോടെ നീക്കം പാളി. സ്വതന്ത്രരെ ഒപ്പം നിർത്തി പ്രാദേശിക കക്ഷികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പുറത്ത് നിന്ന് പിന്തുണക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചെങ്കിലും ആ വഴിക്കും ചര്‍ച്ച അധികം നീണ്ടില്ല. പാർലമെൻ്റിൽ ശക്തമായ ശബ്ദമാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam