
ഹൈദരാബാദ്: തെലങ്കാനയിൽ (Telangana) ബിജെപി-ടിആർഎസ് പോര് തെരുവിലേക്ക്. ബിജെപി അധ്യക്ഷൻ (Telangana BJP President) ബി സഞ്ജയ് കുമാറിനെ (Bandi Sanjay Kumar) 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ (Judicial Custody) വിട്ടതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമാകുകയാണ്. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കഴിഞ്ഞ ദിവസമാണ് സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു പൊലീസ് നടപടി.
സംസ്ഥാന അധ്യക്ഷൻ ജുഡിഷ്യൽ കസ്റ്റഡിയിലായതോടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തന്നെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാനായി തെലങ്കാനയിൽ തമ്പടിക്കുകയാണ്. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും തന്നെയും അറസ്റ്റ് ചെയ്യുമോ എന്ന് നദ്ദ ചോദിച്ചു. നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഹൈദരാബാദില്‍ പ്രതിഷേധ റാലി നടത്തി.
ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രവര്‍ത്തകരെ അണിനിരത്തി നാളെ പ്രതിഷേധിക്കുമെന്നും ജെ പി നദ്ദ വ്യക്തമാക്കി. സഞ്ജയ് കുമാർ അടക്കമുള്ള ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തിയിരുന്നു. സഞ്ജയ് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നാണ് ബിജെപി ആരോപണം.
ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിന് മരണമണി മുഴക്കുകയാണ് ചന്ദ്രശേഖർ റാവു സർക്കാരെന്ന് അമിത് ഷാ പ്രതികരിച്ചു. പൊലീസിനെ ഉപയോഗിച്ച് മനുഷത്വരഹിത നീക്കമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണവുമായി ബിജെപി പ്രതിഷേധം ശക്തമാക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam