
ദില്ലി:വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ മുതിർന്ന കേന്ദ്രമന്ത്രിമാരെയടക്കം കളത്തിലിറക്കാന്‍ ബിജെപി രുങ്ങുന്നു. രണ്ട് തവണ രാജ്യസഭാ അംഗങ്ങളായ കേന്ദ്രമന്ത്രിമാർ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി വി മുരളീധരൻ ആറ്റിങ്ങലിൽ നിന്നും, അബ്ദുള്ളകുട്ടി ലക്ഷദ്വീപിൽനിന്നും മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്. . മുതിർന്ന നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും സാന്നിധ്യം പല സംസ്ഥാനങ്ങളിലും അനുകൂല തരംഗമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് നീക്കം. കേന്ദ്രമന്ത്രിസഭയിലെ പ്രധാന മുഖങ്ങളെല്ലാം മത്സര രംഗത്തുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായ അമേഠിയിൽ രാഹുലിനെ കേന്ദ്രമന്ത്രി സ്മൃതി ഇറാലി തോൽപിച്ചത് ബിജെപിക്ക് വലിയ നേട്ടമായിരുന്നു. സംസ്ഥാന തലത്തിൽ പ്രതിപക്ഷ ഐക്യനീക്കങ്ങൾ സജീവമാകുന്നത്കൂടി കണക്കിലെടുത്താണ് പുതിയ നീക്കം.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ ഒഡീഷയിലെ സാംബൽപൂരിൽനിന്ന് മത്സരിച്ചേക്കും. ധർമ്മേന്ദ്ര പ്രധാൻ ഇതിനോടകം മത്സരിക്കാനുള്ള താൽപര്യം പരസ്യമായി പ്രകടപ്പിച്ചിട്ടുമുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഹരിയാനയിൽനിന്നും മത്സരിക്കാനാണ് സാധ്യത, കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഗുജറാത്തിൽനിന്നും പീയൂഷ് ഗോയൽ മഹാരാഷ്ട്രയിൽനിന്നും നിർമലാ സീതാരാമനും എസ് ജയശങ്കറും തമിഴ്നാട്ടിൽനിന്നും മത്സരിക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രിമാർ മാത്രമല്ല മുതിർന്ന നേതാക്കളും കളത്തിലിറങ്ങിയേക്കും. പാർട്ടി അധ്യക്ഷന് ജെ പി നദ്ദ ഹിമാചല് പ്രദേശിലെ മണ്ഡിയില് മത്സരിക്കാൻ സാധ്യതയുണ്ട്.
കേന്ദ്രമന്ത്രി വി മുരളീധരൻ ആറ്റിങ്ങലിൽ ഇതിനോടകം വിവിധ പരിപാടികളിൽ സജീവമാണ്. ലക്ഷ്വദ്വീപിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗംകൂടിയായ എ പി അബ്ദുള്ളകുട്ടി മത്സരിച്ചാൽ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ബിജെപിയുടെ ഒരുമാസം നീളുന്ന ജനസമ്പർക്ക പരിപാടി ഇപ്പോൾ തുടരുകയാണ്. ഇതിന് ശേഷമാകും അന്തിമ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam