
ഷിംല: ഹിമാചൽ പ്രദേശിൽ ബി ജെ പി ഉടൻ പ്രകടന പത്രിക പുറത്തിറക്കും. ബി ജെ പിക്ക് ഭരണ തുടർച്ച ഉറപ്പാണെന്നും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. ഷിംലയിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ് ജെ പി നദ്ദ. ഞായറാഴ്ച വിവിധ റാലികളിലും നദ്ദ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി ജയറാം താക്കൂർ അഞ്ച് തവണ വിജയിച്ച സേരജ് മണ്ഡലത്തില്‍ നിന്ന് തന്നെയാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് ബി ജെ പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജയാറാം താക്കൂർ തന്നെയാണ് പ്രചാരണം നയിക്കുന്നത്. പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ ബി ജെ പി ക്കാണ് മേല്‍ക്കൈ. അതേസമയം ഷിംലയിൽ ഒരു വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയില്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താല്‍പ്പര്യം നടി കങ്കണ റണാവത്ത് പരസ്യമാക്കി.
മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ അഭാവത്തില്‍ ഉയർത്തിക്കാട്ടാന്‍ ഒരു മുഖമില്ലെന്നതാണ് ഹിമാചലില്‍ കോൺഗ്രസിന്‍റെ പ്രധാന വെല്ലുവിളി. വീരഭദ്രസിങ്ങിന്‍റെ ഭാര്യയും കോണ്‍ഗ്രസ് അധ്യക്ഷയുമായ പ്രതിഭാസിങ്ങ് എം പിയാണ് സംസ്ഥാന കോൺഗ്രസിന്‍റെ മുഖമെങ്കിലും മത്സരിക്കുന്നില്ല. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലായതിനാല്‍ പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്‍റെ പ്രചാരണം നയിക്കുന്നത്. അടുത്തയാഴ്ച എട്ട് റാലികളില്‍ പ്രിയങ്ക പങ്കെടുക്കും. സോണിയ ഗാന്ധിയും രാഹുലും പുതിയ അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയുമടക്കം 40 താര പ്രചാരകർ സംസ്ഥാനത്തെത്തും. പഞ്ചാബ് ഗുജറാത്ത് മോഡല്‍ വാഗ്ദാങ്ങള്‍ നല്‍കി കളംപിടിക്കാന്‍ ആം ആദ് മി പാര്‍ട്ടിയും ശ്രമിക്കുന്നു. ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും, ഗുജറാത്തിലേക്കാണ് പാര്‍ട്ടിയുടെ മുഴുവന്‍ ശ്രദ്ധ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam