
ബെംഗളൂരു: പ്ലേ സ്കൂളിലെ വിദ്യാർഥിയുടെ പിതാവിനെ ഹണിട്രാപ്പിൽ പെടുത്തി ഭീഷണിപ്പെടുത്തി അധ്യാപികയും കൂട്ടാളികളും പണം തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്ത്രപരമായാണ് ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ കിന്റർഗാർട്ടൻ സ്കൂൾ നടത്തുന്ന ശ്രീദേവി (25) എന്ന അധ്യാപിക യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിൽ താമസിക്കുന്ന ട്രേഡറായ രാകേഷ് വൈഷ്ണവിൽ നിന്നുമാണ് ശ്രീദേവി പണം തട്ടിയെടുത്തത്. സ്കൂള്‍ ചെലവുകള്‍ക്കായി രാകേഷില്‍നിന്ന് ശ്രീദേവി 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതോടെ ശ്രീദേവി രാകേഷിനെ ചാറ്റിംഗിലൂടെ വശത്താക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
2023ല്‍ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് ശ്രീദേവിയെ രാകേഷ് പരിചയപ്പെടുന്നത്. അടുപ്പത്തിലായതോടെ ശ്രീദേവി സ്കൂളിന്‍റെ നടത്തിപ്പിനായി രാകേഷിനോട് 2 ലക്ഷം രൂപ കചം വാങ്ങി. 2024ൽ തിരികെ നൽകാമെന്നായിരുന്നു അധ്യാപിക രാകേഷിനോട് പറഞ്ഞത്. 2024 ജനുവരിയിൽ രാകേഷ് കടം നൽകിയ പണം തിരികെ ചോദിച്ചു. എന്നാൽ പണം തിരികെ നൽകാൻ ശ്രീദേവി തയ്യാറായില്ല. രാകിഷിനോട് സ്കൂളിന്‍റെ പാട്ണർ ആക്കാമെന്ന് ഇവർ വാഗ്ദാനം നൽകി. ഇത് വിശ്വസിച്ച യുവാവ് പണം പിന്നീട് തിരികെ ചോദിച്ചില്ല. ഇതോടെ രാകേഷ് ശ്രീദേവിയോട് കൂടുതൽ അടുക്കുകയും പതിവായി ചാറ്റിംഗും തുടങ്ങി. ഇവരോട് സംസാരിക്കാനായി രാകേഷ് പുതിയ ഫോണും സിം കാർഡുമടക്കം എടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ രാകേഷ് തനിക്ക് പണം ആവശ്യമായ സമയത്ത് വീണ്ടും ശ്രീദേവിയോട് കടം വാങ്ങിയ 2 ലക്ഷം തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ യുവതി ഇതോടെ രാകേഷിനോട് കൂടുതൽ അടുപ്പത്തോടെ ചാറ്റിംഗ് തുടങ്ങി. വീട്ടിലേക്ക് ക്ഷണിക്കുകയും ചുംബിക്കുകയും ചെയ്തു. വീണ്ടും 50000 രൂപ കൂടി ഇവർ രാകേഷിൽ നിന്നും വാങ്ങി. കുറച്ച് നാൾ കഴിഞ്ഞ് ശ്രീദേവി രാകേഷിനോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് പണം നൽകിയില്ല. ശ്രീദേവിയോടുള്ള ബന്ധവും ഉപേക്ഷിച്ചു. ഇതോടെയാണ് അധ്യാപിക രാകേഷിനെ കുടുക്കാൻ പ്ലാനിട്ടത്. മാർച്ച് 21ന് യുവതി രാകേഷിന്‍റെ ഭാര്യയെ വിളിച്ച് കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ പറ്റില്ലെന്നും, ടിസി വാങ്ങണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്കൂളിലെത്തിയ രാകേഷിനെ ശ്രീദേവി താനുമായുള്ള ബന്ധം പുറത്ത് പറയുമെന്നും, ഭാര്യയും കുടുംബവും ഇക്കാര്യം അറിയേണ്ടെങ്കിൽ തനിക്ക് 1 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.
ഇതോടെയാണ് രാകേഷ് താൻ ചതിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്. ഇതിനിടെ ശ്രീദേവിയുടെ സഹായികളായി രണ്ട് പേരെത്തി. ഇവർ രാകേഷിനെ ഒരു കാറിൽ കയറ്റി രാജാജിനഗറിനടുത്തുള്ള മഹാലക്ഷ്മി ലേഔട്ടിലും ഗൊരഗുണ്ടെപാളയയിലും വച്ച് ബീഷണിപ്പെടുത്തി. ഒടുവിൽ 20 ലക്ഷം രൂപ നൽകാമെന്ന് രാകേഷ് സമ്മതിച്ചു. ആദ്യഗഡുവായി 1.9 ലക്ഷം രൂപ നൽകുകയും ചെയ്തു. മാർച്ച് 17 ന് ശ്രീദേവി വീണ്ടും രാകേഷിനെ വിളിച്ച് 15 ലക്ഷം രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ വിഡിയോകളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് രാകേഷ് സെൻട്രൽ ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് അധ്യാപികയേയും സഹായികളായ ഗണേഷ് കാലെ (38), സാഗർ (28) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More : കുക്കറിന്‍റെ അടപ്പുകൊണ്ട് വീട്ടമ്മയുടെ തലയ്ക്കടിച്ചു; ബാലുശ്ശേരിയിൽ മരുമകള്‍ക്കും മകനുമെതിരെ പൊലീസ് കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam