
മുംബൈ: മുംബൈയിൽ ശിവസേന നേതാവിന്‍റെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിയുടെ രക്ത, മൂത്ര പരിശോധന റിപ്പോര്‍ട്ടുകൾ പുറത്ത്. രക്തത്തിലും മൂത്രത്തിലും മദ്യത്തിന്‍റെ ഒരു അംശവും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈ ഏഴിന് നഗരത്തിലെ വോർലി ഏരിയയിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ബിഎംഡബ്ല്യു ഇടിച്ച സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പരിശോധന നടത്തിയത്. അപകടത്തിൽ മത്സ്യ വിൽപ്പനക്കാരിയായ കാവേരി നഖ്‍വ എന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
ഭർത്താവ് പ്രദീപ് നഖ്‌വക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 5.30 ഓടെ മത്സ്യം വാങ്ങി മടങ്ങുകയായിരുന്ന ഇവരുടെ സ്കൂട്ടറിൽ ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം) നേതാവിന്‍റെ മകൻ മിഹിർ ഓടിച്ച ബിഎംഡബ്ല്യു കാർ ഇടിക്കുകയായിരുന്നു. കാറിന്‍റെ ചക്രത്തിന് ഇടയിൽ കുടുങ്ങിയ കാവേരിയെ ഒന്നര കിലോമീറ്ററോളം വലിച്ചിഴക്കുകയും ചെയ്തു.
മദ്യലഹരിയിലായിരുന്നു മിഹിർ ഷാ എന്നായിരുന്നു പിന്നാലെ ഉയര്‍ന്ന ആരോപണം. അപകട ശേഷം ഡ്രൈവറായ രാജഋഷി ബിദാവത്തിനെ ഡ്രൈവിങ് സീറ്റിൽ ഇരുത്തുകയും ചെയ്തു. ഇതെല്ലാം നടക്കുന്നതിനിടെ മിഹിര്‍ ഷാ തന്‍റെ കാമുകിയോട് 40 തവണ വിളിച്ച് സംസാരിച്ചുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കാർ കാലാ നഗറിൽ ഉപേക്ഷിച്ച ശേഷം മിഹിർ ഓട്ടോ പിടിച്ച് ഗോരേഗാവിലെ കാമുകിയുടെ വീട്ടിലേക്ക് പോയി. അപകടവിവരം കാമുകി മിഹിറിന്‍റെ സഹോദരിയെ അറിയിച്ചു. മിഹിറിന്‍റെ പിതാവ് രാജേഷ് ഷായെയും ഡ്രൈവർ രാജഋഷി ബിദാവത്തിനെയും അറസ്റ്റ് ചെയ്ത ശേഷമാണ് ഒളിവിലായിരുന്ന മിഹിറിനെ അറസ്റ്റ് ചെയ്തത്.
പരിശോധിക്കാൻ വൈകിയത് കാരണമാണ് ക്തത്തിലും മൂത്രത്തിലും മദ്യത്തിന്‍റെ കണ്ടെത്താൻ സാധിക്കാതെ വന്നതെന്നാണ് പൊലീസ് പറയുന്നത്. ജൂഹുവിലെ ഒരു ബാറിൽ സുഹൃത്തുക്കളുമായി മിഹിര്‍ പാർട്ടി നടത്തുകയും മറൈൻ ഡ്രൈവിൽ പോകുന്നതിനായി മെഴ്സിഡസ് വീട്ടില്‍ കൊണ്ട് പോയിട്ട് ബിഎംഡബ്ല്യു എടുക്കുകയായിരുന്നുവെന്നുമാണ് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് മിഹിര്‍ ഷാക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം, ഡ്രൈവറായ രാജഋഷി ബിദാവത്തും അറസ്റ്റിലായിരുന്നു. ഇരുവരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഉത്സവത്തിന്‍റെ ബാനറിൽ പാൽക്കുടവും തലയിലേന്തി നിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം; പൊലീസ് അഴിച്ചുമാറ്റി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam