
ഇസ്ലാമാബാദ്: പുല്‍വാമാ ഭീകരാക്രമണത്തിന് മറുപടിയായി ബലാക്കോട്ട് അടക്കമുള്ള ജയ്ഷെ മുഹമ്മദിന്‍റെ ശക്തികേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങള്‍ തുടരുകയാണ്. എത്രപേര്‍ ബലാക്കോട്ടില്‍ കൊല്ലപ്പെട്ടന്ന ചോദ്യമുയര്‍ത്തി പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനാകട്ടെ ആളില്ലാത്ത മേഖലയിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന വാദത്തിലാണ്.
അതിനിടയിലാണ് ഇന്ത്യയുടെ അവകാശവാദത്തെ ശരിവയ്ക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റ് രംഗത്തെത്തിയത്. ഇന്ത്യന്‍ വ്യോമനസേന ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇവിടെനിന്ന് നിരവധി മൃതദേഹങ്ങള്‍ മാറ്റിയിട്ടുണ്ടെന്നാണ് സെന്‍ജ് ഹസന്‍ സെറിംങ്ങ് പറയുന്നത്. ഖൈബര്‍ പഖ്തുന്‍ഖ്വ മേഖലയിലേക്കാണ് മൃതശരീരങ്ങള്‍ മാറ്റിയതെന്നും ഇക്കാര്യം ഉറുദു പത്രങ്ങളില്‍ അച്ചടിച്ച് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്.
ഇരുന്നൂറിലധികം ഭീകരരെങ്കിലും ഇന്ത്യന്‍ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ബലാക്കോട്ടില്‍ നടന്ന സംഭവങ്ങള്‍ പാക്കിസ്ഥാന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സെന്‍ജ് പറഞ്ഞു. എന്തുകൊണ്ടാണ് ബലാക്കോട്ടിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്തതെന്നും ചോദിച്ചു. മറച്ചുവയ്ക്കാന്‍ പലതുമുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
പാക്കിസ്ഥാനുവേണ്ടി ശ്രത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്തവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുമെന്ന് സൈനിക മേധാവി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാക്ക് സൈന്യത്തിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ പുറത്തുവിട്ട സെന്‍ജ് ഇതിന്‍റെ ആധികാരികത ഉറപ്പില്ലെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam