
ഗൊരഖ്പൂർ: വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് പറഞ്ഞ് ഇടവേള എടുത്ത വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. ഭരോഹിയയിലെ ശിവക്ഷേത്രത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
40കാരനായ വരൻ കമലേഷ് കുമാർ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന് തയ്യാറായത്. എന്നാൽ, വിവാഹത്തിനുള്ള ചടങ്ങുകൾ പുരോഗമിക്കവെയാണ് വധു സ്വർണാഭരണങ്ങളും പണവുമെടുത്ത് കടന്നുകളഞ്ഞെന്ന വിവരം കമലേഷ് കുമാർ അറിയുന്നത്. വിവാഹ ബ്രോക്കർക്ക് 30,000 രൂപ കമ്മീഷനായി നൽകിയാണ് സീതാപൂരിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലെ കർഷകനായ കമലേഷ് കുമാർ യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചത്.
അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയത്. കമലേഷും കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി. പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. യുവതിയ്ക്ക് സാരിയും സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും നൽകിയെന്നും വിവാഹച്ചെലവ് താൻ നേരത്തെ വഹിച്ചിരുന്നതായും കമലേഷ് പറഞ്ഞു. തന്റെ കുടുംബത്തെ പുനർനിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ എല്ലാം നഷ്ടപ്പെട്ടെന്നും കമലേഷ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, വധു മാത്രമല്ല, വധുവിന്റെ അമ്മയും ഈ സമയം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്നും ആരെങ്കിലും പരാതി നൽകിയാൽ അന്വേഷിക്കുമെന്നും സൗത്ത് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam