അയർലൻഡിൽ നിന്ന് നാട്ടിലെത്തി, ക്വാറന്റീൻ പൂർത്തിയാക്കി; പിന്നാലെ ദുരിതമനുഭവിക്കുന്നവരുടെ വിശപ്പകറ്റി സഹോദരങ്ങൾ

By Web TeamFirst Published Jun 4, 2020, 5:57 PM IST
Highlights

തുടക്കത്തിൽ സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും സഹോദരങ്ങളുടെ പിന്തുണയ്ക്കെത്തി. പിന്നീട് കൂടുതൽ ഫണ്ടുകൾ വന്നുതുടങ്ങിയപ്പോൾ, അടുത്തുള്ള കാഞ്ചീപുരം ജില്ലയിൽ ജോലി നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അവർ ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. 

ചെന്നൈ: കൊവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിരവധി സുമനസുകളുടെ വാർത്തകൾ ഓരോ ദിവസവും പുറത്തുവരികയാണ്. തങ്ങൾ സ്വരൂക്കുട്ടിയതിൽ പങ്ക് ലോക്ക്ഡൗണിൽ ദുരിതം അനുഭവിക്കുന്നവരുടെ വിശപ്പടക്കാനും അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് അയക്കാനും അവർ മുന്നിട്ടിറങ്ങി. അത്തരത്തിൽ സുമനസുകളായ സഹോദരങ്ങളുടെ വാർത്തയാണ് ഇപ്പോൾ ചെന്നൈയിൽ നിന്ന് പുറത്തുവരുന്നത്. 

ബിരുദ വിദ്യാർത്ഥികളായ മുഹമ്മദ് അബ്ദുൾ സലാമും സഹോദരൻ സുൽത്താൻ അബ്ബാസുമാണ് ഈ പ്രതിസന്ധിഘട്ടത്തിൽ മറ്റുള്ളവർക്ക് മാതൃകയായിരിക്കുന്നത്. അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങി എത്തിയ ഇവർ ലോക്ക്ഡൗൺ മൂലം ദുരിത്തത്തിലായ 13,000 ത്തോളം ആളുകൾക്ക് ഭക്ഷണവും റേഷനും നൽകി സഹായിക്കുകയാണ്. 

രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കുന്നതിനുമുമ്പ് ഇന്ത്യയിലേക്ക് വന്ന അവസാന വിമാനത്തിലാണ് ഇരുവരും ചെന്നൈയിൽ എത്തിയത്. പിന്നീട് ഇവർ രണ്ടാഴ്ച ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. ക്വാറന്റീൻ കാലാവധി പൂർത്തി ആക്കിയതിന് ശേഷമാണ് ഇവർ പ്രദേശത്ത് ജോലി നഷ്ടപ്പെട്ടവർക്കും റോഡ് വക്കിൽ കഴിയുന്നവർക്കും ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങിയത്.

തുടക്കത്തിൽ സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും സഹോദരങ്ങളുടെ പിന്തുണയ്ക്കെത്തി. പിന്നീട് കൂടുതൽ ഫണ്ടുകൾ വന്നുതുടങ്ങിയപ്പോൾ, അടുത്തുള്ള കാഞ്ചീപുരം ജില്ലയിൽ ജോലി നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അവർ ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. അരി, പയർവർഗ്ഗങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ ഒൻപത് സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് സഹോദരങ്ങൾ വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിന് ഒരാഴ്ച കഴിയാനുള്ള ഭക്ഷണ സാധനങ്ങൾ ഇതിലുണ്ടായിരിക്കും. 

click me!