
ദില്ലി: ദില്ലിയിലെ ദാരുണമായ സാക്ഷി വധക്കേസ് പുറുത്തുവന്നതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് മറ്റൊരു ക്രൂരമായ കൊലപാതകം കൂടി. രണ്ട് സഹോദരന്മാർ ചേർന്ന് അമ്മയെയും മകളെയും ആസുത്രണം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയതാണ് സംഭവം. വേഗത്തിൽ പണക്കാരാകാനായി ‘മിഷൻ മാലാമാൽ’എന്ന പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ദില്ലിയിലെ കൃഷ്ണ നഗർ പ്രദേശത്ത് 64-കാരിയായ സ്ത്രീയെയും അവരുടെ ഇളയ മകളെയും കൊലപ്പെടുത്തിയ സഹോദരന്മാരായ അങ്കിത് കുമാർ സിങ്,കിഷൻ എന്നിവരെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് പറഞ്ഞു. ഗായകനും സംഗീത സംവിധായകനുമാണ് അങ്കിത് കുമാർ. റിലീസിന് തയ്യാറായി നിൽക്കുന്ന ഓടിടി ചിത്രത്തിന് ഇയാൾ സംഗീതം നൽകിയിട്ടുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം 31 -നാണു ഈസ്റ്റ് ദില്ലി കൃഷ്ണ നഗർ സ്വദേശികളായ 73-കാരി രാജറാണി (73), 39-കാരിയായ മകൾ ഗിന്നി കിരാർ (39) എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ കണ്ടെത്തുന്നതത്. പൂർണമായി അഴുകി പുഴുവരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയ്ത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മെയ് 25-ന് ഇരുവരും വീട് സന്ദർശിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ദില്ലിയിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുകയായിരുന്ന കിഷൻ ഹോം ട്യൂട്ടറാകാനുള്ള താൽപര്യം വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ സമയത്താണ് ഭിന്നശേഷിക്കാരിയായ മകൾ ജിന്നിയെ പഠിപ്പിക്കുന്നതിനായി രാജറാണി അധ്യാപകനെ തിരഞ്ഞത്. വൈകാതെ കിഷനെ നിയമിച്ചു. ഇതിനിടെ കിഷൻ അവരുടെ വിശ്വാസം നേടുകയും വീട്ടിൽ നിത്യസന്ദർശകനാവുകയും ചെയ്തു. ട്യൂഷൻ പൈസ ട്രാൻസ്ഫർ ചെയ്യുന്നതിനിടെ രാജറാണിയുടെ അക്കൌണ്ടിൽ അമ്പത് ലക്ഷം രൂപയോളം ഉണ്ടെന്ന് കിഷൻ മനസിലാക്കി. തുടർന്ന് അവരെ കൊലപ്പെടുത്തി പണം തട്ടാനുള്ള പദ്ധതിയും തയ്യാറാക്കി. ഇയാളും സഹോദരനും ചേർന്നാണ് പദ്ധതിക്ക് 'മിഷൻ മലമാൽ' എന്ന് പേരിട്ടത്. കൊലപാതകത്തിന് ശേഷം കേസ് സംബന്ധിച്ച് വരാൻ സാധ്യതയുള്ള പ്രശ്നങ്ങളടക്കം അവർ അഭിഭാഷകരുമായി ചർച്ച ചെയ്തെന്ന് പൊലീസ് പറയുന്നു.
കൊല ആസുത്രണം ചെയ്യാൻ ഇരുവരും ഒരു വെബ് സീരീസ് കാണുകയും തുടർന്ന് കത്തികൾ വാങ്ങുകയും ചെയ്തു. കിഷൻ തന്റെ സഹോദരനെ രാജറാണിക്കും മകൾക്കും പരിചയപ്പെടുത്തി. വീട്ടിൽ സന്ദർശനത്തിനെത്തിയ ഇരുവരും ചേർന്ന് കൊല നടത്തി വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ കൊലയ്ക്ക് ശേഷം അവിടെ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളൊന്നും കണ്ടെത്താൻ അവർക്ക് സാധിച്ചില്ല, അക്കൌണ്ടിൽ നിന്ന് പണം മാറ്റാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം