
ദില്ലി: അയോധ്യ കേസിലെ പ്രതി നിർമ്മിക്കുന്ന പുതിയ വീട് ഇടിച്ച് കളഞ്ഞേക്കും. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി അയോധ്യ വികസന അതോറിറ്റി അയോധ്യക്കേസിലെ പ്രതി ലവ് കുശ് മിശ്രക്ക് നോട്ടീസ് നൽകി. ഒരു കോടി രൂപയാണ് വീടിൻ്റെ നിർമ്മാണ ചെലവായി കണക്കാക്കിയിരിക്കുന്നത്. അയോധ്യക്ഷേത്രത്തിൽ ജോലി കിട്ടിയതോടെ ലവ് കുശ് മിശ്രയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയായിരുന്നു. അതേസമയം, ചമ്പത് റായിക്കെതിരെ അയോധ്യ ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകി. മുൻ ട്രസ്തി അനിൽമിശ്ര,ട്രസ്റ്റി ഗോപാൽ റാവു എന്നിവർക്കെതിരെയും പൊലീസിൽ പരാതി നൽകി.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടെ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ജൂലായ് ആറിന് നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ. ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റിയായ ഡോ. അനിൽ മിശ്രയുടെയും രാജിയിൽ അന്തിമ തീരുമാനമെടുക്കാനാണ് ട്രസ്റ്റിന്റെ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
ജൂൺ 27-നാണ് ചമ്പത് റായിയും അനിൽ മിശ്രയും തങ്ങളുടെ പദവികളിൽനിന്ന് രാജിവെയ്ക്കുന്നതായി അറിയിച്ച് രാജിക്കത്ത് നൽകിയത്. അതേസമയം, ട്രസ്റ്റിന്റെ ബൈലോ അനുസരിച്ച് ട്രസ്റ്റ് അംഗങ്ങൾ ഈ രാജി വോട്ടിനിട്ട് പാസാക്കണം. ട്രസ്റ്റ് അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ രാജി സ്വീകരിക്കുകയുള്ളൂ. മാത്രമല്ല, ട്രസ്റ്റിലെ ഏതെങ്കിലും പദവിയിൽനിന്ന് രാജിവെച്ചാലും ഇവർ ട്രസ്റ്റിലെ അംഗങ്ങളായി തുടരുമെന്നും ബൈലോയിലുണ്ട്. ഈ സാഹചര്യത്തിൽ ചമ്പത് റായിയുടെ രാജി സ്വീകരിച്ചാലും അദ്ദേഹം ട്രസ്റ്റ് അംഗമായി തുടരുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ആകെ 14 അംഗങ്ങളുടെ ട്രസ്റ്റിൽ രണ്ടുപേർ രാജി സമർപ്പിച്ച സാഹചര്യത്തിൽ ബാക്കി 12 പേരെ ഉൾക്കൊള്ളിച്ചാകും വോട്ടെടുപ്പ് നടത്തുകയെന്നും റിപ്പോർട്ടുകളിലുണ്ട്.
അതേസമയം, അയോധ്യയിലെ സംഭാവനക്കൊള്ളയിൽ തന്റെ അടുത്ത അനുയായിയും ഡ്രൈവറുമായ ടിന്നു യാദവാണ് മുഖ്യ ആസൂത്രകനെന്ന് ചമ്പത് റായി പറഞ്ഞതായി അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭാവനക്കൊള്ളയിൽ പിടിക്കപ്പെടുമെന്നായപ്പോൾ ടിന്നു യാദവ് ഈ വിവരങ്ങൾ സമാജ് വാദി പാർട്ടി നേതാവിന് ചോർത്തിക്കൊടുത്തെന്നും ചമ്പത് റായ് പറഞ്ഞതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam