
മുംബൈ: ബുൾഡോസറുകൾ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുംബൈയിൽ ചടങ്ങിൽ സംസാരിക്കവെയാണ് യോഗി ഇക്കാര്യം പറഞ്ഞത്. ഉത്തർപ്രദേശിൽ ഫിലിം സിറ്റി സ്ഥാപിക്കുക എന്നതിന്റെ ലക്ഷ്യം സിനിമാ വ്യവസായത്തെ മുംബൈയിൽ നിന്ന് മാറ്റുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 10 മുതൽ 12 വരെ ലക്‌നൗവിൽ നടക്കാനിരിക്കുന്ന യുപി സർക്കാരിന്റെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി ആഭ്യന്തര നിക്ഷേപകരെ ആകർഷിക്കാൻ മുംബൈയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് യോഗി ആദിത്യനാഥ്. ബുൾഡോസർ നടപടിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് യോഗി മറുപടി നൽകിയത്.
ബുൾഡോസറുകൾ ഉപയോഗിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളിലും വികസന പ്രവർത്തനങ്ങളിലുമാണ്. അതേസമയം, ആളുകൾ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ ക്രമസമാധാനം സ്ഥാപിക്കാനായി ബുൾഡോസറുകൾ ഉപയോഗിക്കാം. അപ്പോൾ അവ സമാധാനത്തിന്റെയും വളർച്ചയുടെയും പ്രതീകമാകുമെന്നും യോഗി വിശദീകരിച്ചു. ഉത്തർപ്രദേശിൽ കുറ്റവാളികളുടെ സ്വത്തുക്കൾ നശിപ്പിക്കാൻ ബുൾഡോസർ ഉപയോഗിച്ചതിന് ശേഷം യോഗിയെ ബുൾഡോസർ ബാബ എന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചിരുന്നു. ഉത്തർപ്രദേശിലെ ജനങ്ങൾ ഇന്ന് തങ്ങളുടെ വ്യക്തിത്വത്തിൽ അഭിമാനിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുപി സ്വന്തം ഫിലിം സിറ്റി രൂപീകരിച്ച് സിനിമാ വ്യവസായത്തെ മുംബൈയിൽ നിന്ന് അടർത്തിയെടുക്കാൻ ശ്രമിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, മുംബൈ സമ്പത്തിന്റെ നഗരമാണെന്നും യുപി ധർമ്മഭൂമിയാണെന്നും ഇവ സംഗമിച്ചാൽ മനോഹരമാകുമെന്നും യോഗി പറഞ്ഞു.
മുംബൈ ഫിലിം സിറ്റി ഇല്ലാതാക്കാൻ ശ്രമിക്കുന്നില്ല, മറിച്ച് സ്വന്തമായി നിർമ്മിക്കുകയാണ്. ജോലികൾ പുരോഗമിക്കുന്നു. ചില മുൻനിര സ്റ്റുഡിയോകൾ വരാൻ താൽപ്പര്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് യുപിയിലെ ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്. നിക്ഷേപകരെ ആകർഷിക്കുന്നതിനായി 16 രാജ്യങ്ങളിൽ പര്യടനം നടത്തിയിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam