നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്തവരെ പൊലീസ് വേട്ടയാടുന്നുവെന്ന സിജെപിയുടെ പരാതിയിൽ കേന്ദ്രം ഇടപെടുന്നു. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കില്ലെന്നായിരുന്നു ഉറപ്പെന്നും, പരാതി പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ
ദില്ലി : നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്തവരെ പൊലീസ് വേട്ടയാടുകയാണെന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജെപി നദ്ദ. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് എതിരായി കേസുകൾ എടുക്കില്ലെന്നാണ് കേന്ദ്രം ഉറപ്പ് നൽകിയതെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സിജെപിയുടെ പരാതി കേന്ദ്ര സർക്കാർ പരിശോധിക്കുമെന്നും നദ്ദ വ്യക്തമാക്കി.
കോക്രോച്ച് ജനതാ പാർട്ടി ആരോപണം
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്തവരെ പൊലീസ് വേട്ടയാടുകയാണെന്നാണ് കോക്രോച്ച് ജനതാ പാർട്ടി ചൂണ്ടിക്കാട്ടുന്നത്. ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിച്ചതോടെ, വ്യവസ്ഥകൾ ലംഘിച്ച് സമരം ചെയ്തവരെ ലക്ഷ്യമിടുകയാണെന്ന് പാർട്ടി വക്താക്കൾ ആരോപിച്ചു. സമരക്കാർക്കെതിരായ കേസുകൾ റദ്ദാക്കാമെന്ന വാഗ്ദാനം ദില്ലി പൊലീസും സർക്കാരും പാലിക്കുന്നില്ലെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ സിജെപി പ്രതിനിധികൾ വ്യക്തമാക്കി.
സമരം അവസാനിപ്പിച്ച വേളയിൽ തന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടികൾ ഉണ്ടാകുമെന്ന ആശങ്ക നിലനിന്നിരുന്നതായി സിജെപി വക്താക്കൾ ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള എല്ലാ സമരക്കാർക്കും ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കുമെന്നും, പൊലീസ് അതിക്രമങ്ങൾ രേഖപ്പെടുത്തുന്നതിനും ഇരയായവർക്ക് സഹായം ലഭ്യമാക്കുന്നതിനുമായി 'സാക്ഷി' എന്ന പേരിൽ പുതിയ വെബ്സൈറ്റിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും സിജെപി അറിയിച്ചു. രാജ്യത്തുടനീളം സമരവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പരാതികളും പൊലീസിന്റെ അതിക്രമങ്ങളും ഇനിമുതൽ ഈ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെക്കാം. അനുഭവപ്പെട്ട അതിക്രമങ്ങളുടെ വീഡിയോകൾ, ചിത്രങ്ങൾ, വിവരണം എന്നിവ പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ നേരിട്ട് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ഒരുക്കിയിട്ടുണ്ട്.


