
ചെന്നൈ: തമിഴ്നാട്ടിൽ ബുറേവി ചുഴലിക്കാറ്റിലും മഴക്കെടുതിയിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകാനാണ് തീരുമാനം. അടിയന്തരമായി കുടുംബങ്ങൾക്ക് ധനസഹായം കൈമാറാൻ ജില്ലാകളക്ടർമാർക്ക് നിർദേശം നൽകി. മന്ത്രിമാരുടെ സംഘത്തെ കാവേരി തീരത്തേക്ക് അയച്ചിട്ടുണ്ട്.
മഴക്കെടുതിയിൽ സംസ്ഥാനത്ത് 19 പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. കടലൂർ അടക്കം തെക്കൻ ജില്ലകളിൽ വ്യാപകകൃഷിനാശമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിരവധി വീടുകൾ തകർന്നു. 75 കുടിലുകളും 8 കോൺക്രീറ്റ് വീടുകൾളും പൂർണമായി തകർന്നെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. 2135 വീടുകൾക്ക് ഭാഗികമായി തകരാർ സംഭവിച്ചു. 196 വളർത്തുമൃഗങ്ങൾ ചത്തതായാണ് വിവരം. പശുവിനെ ഉൾപ്പടെ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്കും 30000 രൂപ ധനഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നിർദ്ദേശപ്രകാരം ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ നാളെ മുതൽ ഭക്ഷണവിതരണം നടത്തും. ഡിസംബർ 13 വരെ ഭക്ഷണവിതരണം തുടരും.
മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 35 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെയുമാണ്. അതിതീവ്ര ന്യൂനമർദം അടുത്ത ഏഴ് മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam