
ലഖ്നൌ: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ കവർച്ച നടത്തിയ സംഘം 30 ലോക്കറുകളിൽ ഉണ്ടായിരുന്നതെല്ലാം കൊണ്ടുപോയി. ഭിത്തി തുരന്ന് അകത്തു കടന്ന സംഘം മുന്നറിയിപ്പ് സംവിധാനമായ അലാറം കേടുവരുത്തിയ ശേഷമാണ് വൻകവർച്ച നടത്തിയത്. നാല് പേരുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞു. രണ്ട് മണിക്കൂറോളം നേരം സംഘം ബാങ്കിനുള്ളിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ ലഖ്‌നൗവിലെ ചിൻഹാട്ടിലുള്ള ശാഖയിൽ ശനിയാഴ്ച രാത്രി യാണ് വൻകവർച്ച നടന്നത്. ഇലക്‌ട്രിക് കട്ടർ ഉപയോഗിച്ചാണ് ഭിത്തി തുരന്നത്. രണ്ടരയടി വീതിയിൽ ദ്വാരമുണ്ടാക്കിയാണ് അകത്തുകടന്നത്. ലോക്കറിൽ നിന്ന് കൃത്യമായി എത്ര രൂപയുടെ ആഭരണങ്ങൾ കൊണ്ടുപോയെന്ന് വ്യക്തമല്ല. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ ആ 30 ലോക്കറുകളിലായി സൂക്ഷിച്ചിരുന്നു എന്നാണ് വിവരം.
ഞായറാഴ്ച ബാങ്കിന് അവധിയായിരുന്നതിനാൽ മോഷണം നടന്നത് ആരുമറിഞ്ഞില്ല. അടുത്തുള്ള ഫർണിച്ചർ കടയുടെ ഉടമയാണ് ബാങ്കിന്‍റെ മതിലിലെ ദ്വാരം ശ്രദ്ധിച്ചത്. തുടർന്ന് പൊലീസിൽ അറിയിച്ചു. ഡോഗ് സ്ക്വാഡ് സംഘവും ചിൻഹട്ട് പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ബാങ്ക് മാനേജരിൽ നിന്ന് മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഡിസിപി ശശാങ്ക് സിംഗ് പറഞ്ഞു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ അന്വേഷണം നടത്തിവരികയാണ്.
നാലു പേർ ബാങ്കിൽ കടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിൽ സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ല. അലമാരയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ അവിടെ തന്നെയുണ്ടെന്ന് ബാങ്ക് മാനേജർ സന്ദീപ് സിങ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ഇതേ ബാങ്കിൽ സ്ഥാപിച്ചിരുന്ന എടിഎമ്മിലും മോഷണം നടന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam