
ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. സായ്ഞ്ച് താഴ്വരയിലെ നിയോലി ഷാൻഷർ റോഡിലാണ് അപകടം നടന്നത്. സ്കൂൾ വിദ്യാർത്ഥികളടക്കം 40 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. റോഡിലെ വളവില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. പത്ത് പേർ തത്ക്ഷണം മരിച്ചു. പരിക്ക് പറ്റിയവരെ ഉടനെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ബസ്സിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും സഹായധനം അനുവദിച്ചു. അതേസമയം ഒഡീഷയിൽ നടന്ന മറ്റൊരു അപകടത്തിൽ കലുങ്കിലിടിച്ച പാസഞ്ചർ ബസിന് തീപിടിച്ചു. യാത്രക്കാരെ ഉടനെ പുറത്തിറക്കിയെങ്കിലും നാല് പേർക്ക് പൊള്ളലേറ്റു. ഫയഫോഴ്സ് എത്തി ബസിലെ തീഅണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.