
ലഖ്നൗ: പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ ഉത്തർപ്രദേശിൽ അതീവ ജാഗ്രത തുടരുന്നു. വിവിധ നഗരങ്ങളിൽ ഇൻറർനെറ്റ് നിയന്ത്രണം പിൻവലിച്ചിട്ടില്ല. മീററ്റിലും ബിജ്നോറിലും ഉന്നതഉഗ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. മീററ്റിൽ മാത്രം നാലു പേരാണ് അക്രമത്തിൽ മരിച്ചത്. രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂരിലും ഇന്ന് ഇൻറർനെറ്റ് നിയന്ത്രണമുണ്ട്. പ്രശ്നസാധ്യതയുള്ള മേഖലകളിൽ രാവിലെ ആറു മുതൽ വൈകിട്ട് എട്ടു വരെയാണ് നിയന്ത്രണം.
ഉത്തർപ്രദേശിൽ ഇന്നലെ പലയിടത്തും വെള്ളിയാഴ്ചയിലെ പ്രാർത്ഥനയ്ക്കു ശേഷമുള്ള പ്രതിഷേധങ്ങൾ അക്രമാസക്തമാവുകയായിരുന്നു. പതിമൂന്ന് ജില്ലകളിലാണ് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. അക്രമം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ചിലസ്ഥലങ്ങളിൽ വെടിയൊച്ച കേട്ടു എന്ന് പ്രാദേശിക മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. മരണസംഖ്യ പതിനൊന്നായി ഉയർന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ ചിലർ വെടിയേറ്റാണ് മരിച്ചത്. എട്ട് വയസുകാരനും സംഘർഷത്തിൽ മരിച്ചു.
വെടിവച്ചില്ല എന്ന നിലപാടിൽ യുപി ഡിജിപി ഉറച്ചു നില്ക്കുകയാണ്. ഇന്നും മൊറാദാബാദിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി സംഘർഷം കർശനമായി നേരിടാൻ യോഗി ആദിത്യനാഥ് സർക്കാർ പൊലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് നിരവധി പേർക്ക് നോട്ടീസ് നല്‍കി. നൂറ്റമ്പതിലധികം പേർ അറസ്റ്റിലായി. മൂന്നൂറോളം പേർ കരുതൽ കസ്റ്റഡിയിലാണ്.
ബിഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. പലയിടത്തും ടയറുകൾ കത്തിച്ച് റോഡ് തടഞ്ഞു. ട്രെയിൻ സർവ്വീസുകളെയും ബന്ദ് ബാധിച്ചു. ഭാഗൽപൂരിൽ ബന്തിനിടെ വ്യാപക അക്രമം നടന്നു. മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞയുണ്ട്. ഗുജറാത്തിലെ രാജ്കോട്ടിലും അഹമ്മദാബാദിലും ജാഗ്രത തുടരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥരെ വളഞ്ഞുവച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam