
ന്യൂയോർക്ക്: ഖലിസ്ഥാൻവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ പങ്ക് സംബന്ധിച്ച വിവരങ്ങൾ ആഴ്ചകൾക്ക് മുൻപ് കൈമാറിയിരുന്നതായി ആവർത്തിച്ച് ജസ്റ്റിൻ ട്രൂഡോ. നയതന്ത്ര പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ വ്യക്തമാക്കി. എന്നാൽ ഇതുകൊണ്ടൊന്നും കാനഡ ആഗ്രഹിക്കുന്ന രീതിയിലുള്ള പിന്തുണ അവർക്ക് ലഭിക്കുന്നില്ല. സഖ്യകകക്ഷികളായ പല പാശ്ചാത്യ രാജ്യങ്ങളും കാനഡയെ ശക്തമായി പിന്തുണച്ച് രംഗത്ത് വന്നില്ലെന്ന് മാത്രമല്ല, തണുത്ത പ്രതികരണമാണ് അവരിൽ നിന്ന് ഉണ്ടായതും.
ട്രൂഡോയുടെ ആരോപണങ്ങളോടുള്ള ഇന്ത്യയുടെ പ്രതിഷേധക്കുറിപ്പും ഇന്ത്യയുടെ നടപടികളും മറ്റ് രാഷ്ട്രങ്ങളെ വിഷയത്തിൽ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചു. ഭരണം നിലനിർത്താനുള്ള ആഭ്യന്തര സമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തലും പല രാജ്യങ്ങൾക്കുമുണ്ട്. സിഖ് നേതാവ് ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നിർണായക പിന്തുണ ഉറപ്പിക്കാനാണ് ട്രൂഡോ ഇന്ത്യക്കെതിരെ തിരിഞ്ഞതെന്ന് പല രാജ്യങ്ങളും വിശ്വസിക്കുന്നുണ്ട്.
ചൊവ്വാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ യുഎൻ പൊതുസഭയെ അഭിമുഖീകരിക്കും. കാനഡ വിഷയത്തിലെ ഇന്ത്യയുടെ അതൃപ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളെ അറിയിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാഷ്ട്രങ്ങൾ സംയുക്ത പ്രസ്താവന ഇറക്കിയതും ഇന്ത്യക്ക് നേട്ടമാണ്. ഭീകരവാദികൾക്ക് മറ്റ് രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും, ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാൻ സമഗ്രമായ നടപടികൾ തുടരുമെന്നും അംഗ രാഷ്ട്രങ്ങൾ വ്യക്തമാക്കി.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam