
ദില്ലി: തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് സ്ഥാനാര്‍ത്ഥികള്‍ പല തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. നല്ല റോഡ്, സൗജന്യ അരി തുടങ്ങി ജനങ്ങളെ ചേര്‍ത്ത് കൂടെ നിര്‍ത്താനാണ് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആ വാഗ്ദാനങ്ങള്‍ ഒക്കെ നടപ്പാക്കുന്ന കാര്യം മാത്രം പലപ്പോഴും പലരും മറക്കുമെന്ന് മാത്രം. എന്നാല്‍, ഹരിയാനയിലെ സിര്‍സാദ് എന്ന ഗ്രാമത്തില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇതിനകം തന്നെ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.
തെരഞ്ഞെടുപ്പില്‍ സര്‍പഞ്ച് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ജയ്‍കരണ്‍ ലത്‍വാള്‍ എന്നാണ് സ്ഥാനാര്‍ത്ഥിയുടെ പേര്. അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേള്‍ക്കുന്ന ആരും ഒന്ന് ഞെട്ടി പോകും. ജയ്‍കരണിന്‍റെ പോസ്റ്റിലെ ആദ്യ ഭാഗം അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തും വ്യക്തിത്വവും വിശദീകരിക്കുന്നതാണ്. താൻ വിദ്യാസമ്പന്നനും കഠിനാധ്വാനിയും ദൃഢനിശ്ചയവും സത്യസന്ധനുമായ വ്യക്തിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
തുടർന്ന് അദ്ദേഹം പൊതുജനങ്ങളെ ബഹുമാനിക്കുമെന്നും കഠിനമായി പ്രവർത്തിക്കുമെന്നും പറഞ്ഞിരിക്കുന്നു. കാര്യങ്ങള്‍ അവിടെ ഒന്നും നില്‍ക്കിന്നതല്ല, പോസ്റ്ററിന്‍റെ രണ്ടാം ഭാഗമാണ് ഏറ്റവും ശ്രദ്ധേയം. ജയ്‍കരണിന്‍റെ വാഗ്ദാനം ജനങ്ങളെ പുളകം കൊള്ളിക്കുന്നതാണ്. ഗ്രാമത്തിൽ മൂന്ന് വിമാനത്താവളങ്ങൾ നിർമ്മിക്കാനും പെട്രോൾ വില ലിറ്ററിന് 20 രൂപയാക്കാനും താൻ ശ്രമിക്കുമെന്നുമാണ് ജയ്‍കരണിന്‍റെ അവകാശവാദം.
കൂടാതെ, താൻ ജിഎസ്ടി അവസാനിപ്പിക്കുമെന്നും ഗ്യാസ് സിലിണ്ടറിന്റെ വില 100 രൂപയായി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. വാഗ്ദാനങ്ങളുടെ പട്ടിക അവിടെയും അവസാനിച്ചില്ല. ഗ്രാമീണർക്ക് സൗജന്യ ഇന്റർനെറ്റ്, എല്ലാ സ്ത്രീകൾക്കും മേക്കപ്പ് കിറ്റുകൾ, എല്ലാ കുടുംബങ്ങൾക്കും സൗജന്യ ബൈക്കുകൾ, ആവശ്യക്കാര്‍ക്ക് ദിവസവും ഒരു മദ്യക്കുപ്പി എന്നിവയും നല്‍കും.
അല്‍പ്പം കൂടെ കടന്ന് ദില്ലിയുമായി ഗ്രാമത്തെ ബന്ധിപ്പിക്കാന്‍ മെട്രോ ലൈന്‍ സ്ഥാപിക്കുമെന്നും ഗോഹാനയിലേക്ക് ഓരോ 5 മിനിറ്റിലും പൊതുജനങ്ങൾക്ക് ഹെലികോപ്റ്റർ സർവീസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്രയാണ് പോസ്റ്റർ ട്വിറ്ററിൽ പങ്കുവച്ചത്. എന്തായാലും സോഷ്യല്‍ മീഡിയ പോസ്റ്റര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam