
മുംബൈ: മണിപ്പൂരിലേത് മതസംഘര്‍ഷമല്ലെന്ന് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്. മണിപ്പൂരില്‍ സംഭവിച്ചതിന് മതസംഘര്‍ഷമെന്ന തരത്തിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരിലുണ്ടായത്. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരണം. പള്ളികളും ഇതിനായി മുന്നോട്ട് വരണമെന്നും ബോംബെ ആർച്ച് ബിഷപ്പ് ഒസ്വാൾഡ് ഗ്രേഷ്യസ് ആവശ്യപ്പെടുന്നു.
ഒരു ജുഡീഷ്യൽ പ്രഖ്യാപനം ഇരു വിഭാഗങ്ങളെ സംഘര്‍ഷത്തിലേക്ക് തള്ളി വിടുകയായിരുന്നു. ആക്രമണത്തിൽ പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഒസ്വാള്‍ഡ് ഗ്രേഷ്യസ് പറയുന്നു. അതേസമയം മണിപ്പൂരിൽ സ്ത്രീകളുടെ നഗ്നവീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം മണിപ്പൂരിലെ സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ മണിപ്പൂർ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത സംഭവത്തിൽ സുപ്രീംകോടതിയിൽ കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യമാണെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലം വിശദമാക്കുന്നു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മെയ്ത്തെയ് - കുക്കി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകറുടെ നേതൃത്വത്തിലാണ് സർക്കാര്‍ ചർച്ച നടത്തുന്നത്.
മുന്‍ വിഘടനവാദി കുക്കി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തി മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകടർ അക്ഷയ് മിശ്രയാണ് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. കലാപം അവസാനിപ്പിക്കാൻ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്ന വിർമശനം ശക്തമായി തുടരുന്നതിനിടെയാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം വീണ്ടും ശ്രമം നടത്തുന്നത്. ഇടവേളക്ക് ശേഷം വീണ്ടും തുടർച്ചയായ സംഘർഷങ്ങള്‍ ഉണ്ടാകുന്നത് സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം