
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ കേസില്‍ ചാനല്‍ അവതാരകനെ അറസ്റ്റ് ചെയ്യാനുള്ള ഛത്തീസ്‌ഗഡ് പൊലീസ് നടപടിക്കിടെ നാടകീയ സംഭവങ്ങള്‍. ഉത്തർപ്രദേശിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നതിനിടെ യുപി-ഛത്തീസ്ഗഡ് പൊലീസ് ഉദ്യോഗസ്ഥർ തമ്മില്‍ കയ്യാങ്കളിയുണ്ടായിയായി. വീഡിയോ പ്രചരിപ്പിച്ചതിനെതിരെ മുന്‍കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിനെതിരെയും ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വയനാട്ടിലെ എസ്എഫ്ഐ പ്രവർത്തകരോട് ക്ഷമിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഉദയ്പൂർ സംഭവത്തിലെ പ്രതികരണമാക്കി സീ ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. സംഭവത്തില്‍ ചാനല്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും വ്യാജവാർത്തക്കെതിരെ കോണ്‍ഗ്രസ് നിയമനടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഛത്തീസ്ഗഡ് പൊലീസ് എടുത്ത് കേസിലാണ് സീ ഹിന്ദുസ്ഥാന്‍ ചാനല്‍ അവതാരകനായ രോഹിത് രഞ്ജിനെതിരെ അറസ്റ്റ് നടപടിയുണ്ടായ്ത്. രാവിലെ ഛത്തീസ്ഗഡ് റായ്പൂർ പൊലീസ് ഗാസിയബാദിലെ വീട്ടിലെത്തി അറസ്റ്റിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും യുപി പൊലീസീനെ അറിയിച്ചില്ലെന്നും ട്വിറ്ററിലൂടെ രോഹിത് രഞ്ജൻ പരാതിപ്പെട്ടു. തുടർന്ന് യുപി പൊലീസ് സ്ഥലത്തെത്തുകയും മറ്റൊരു കേസ് അവതാരകനെതിരെ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇത് രണ്ട് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരും തമ്മിലെ കയ്യാങ്കളിക്കും കാരണമായി.
കോടതിയുടെ വാറണ്ട് അനുസരിച്ചാണ് അറസ്റ്റ് ചെയ്യുന്നതെന്നാണ് റായ്പൂർ പൊലീസിന്‍റെ നിലപാട്. അറസ്റ്റിന് ലോക്കല്‍ പൊലീസിനെ അറിയക്കണമെന്ന ചട്ടം ഇല്ലെന്നും റായ്പൂര്‍ പൊലീസ് പറഞ്ഞു. അതേസമയം, വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി എം പിയും മു ന്‍കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിനെതിരെയും കോണ്‍ഗ്രസ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നുണ്ട്. വ്യാജ വാര്‍ത്തയാണെന്നറിഞ്ഞിട്ടും വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് റാത്തോഡിനെതിരായ ആരോപണം. ഛത്തീസ്ഗഡ് പൊലീസ് ഇന്നലെ റാത്തോഡിനും മറ്റ് നാല് പേര്‍ക്ക് എതിരായാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ റാത്തോഡിനെതിരെ രാജസ്ഥാന്‍ പൊലീസും കേസെടുത്തിരുന്നു.