
ദില്ലി: ഒമ്പതാം കളാസിലും പതിനൊന്നാം ക്ലാസിലും പരാജയപ്പെട്ട കുട്ടികൾക്ക് ഒരു അവസരം കൂടി നൽകാൻ സിബിഎസ്ഇ. വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇയുടെ അറിയിപ്പ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈനായോ, നേരിട്ടോ പരീക്ഷ നടത്താം. അതത് സ്കൂളുകള്‍ക്ക് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാം. പരീക്ഷകള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സമയം നല്‍കണമെന്നും സിബിഎസ്ഇ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ മൂല്യനിര്‍ണയം 50 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു. അധ്യാപകരുമായി വ്യാഴാഴ്ച നടത്തിയ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് സിബിഎസ്ഇ 3000 കേന്ദ്രങ്ങളിലായി മൂല്യനിര്‍ണയം ആരംഭിച്ചത്. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ ഡെയ്ലി റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മാറ്റിവെച്ച ബോര്‍ഡ് പരീക്ഷകള്‍ ജൂണ്‍ 1 മുതല്‍ 15 വരെ നടത്തുമെന്ന് മന്ത്രി മുമ്പ് അറിയിച്ചിരുന്നു. ഇവയുടെ മൂല്യനിര്‍ണയവും വേഗത്തില്‍ തീർത്ത് പരമാവധി വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു. അതേസമയം മൂല്യനിര്‍ണയത്തിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും നടത്തേണ്ടി വരുന്നതില്‍ ആശങ്കയുണ്ടെന്നാണ് അധ്യാപകരുടെ നിലപാട്. ഇതിനിടെ പുതിയ അധ്യയന വര്‍ഷത്തേക്ക് തയ്യാറെടുക്കേണ്ട കാര്യത്തിലും ആശങ്കയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam