
പട്ന: കൊറോണ വൈറസ് എന്ന മഹാമാരിക്കിടെ ഭക്ഷണത്തിന് വേണ്ടി പിടിവലികൂടുന്ന അതിഥി തൊഴിലാളികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലെ കതിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുകയാണ്.
പ്രത്യേക ട്രെയിനില്‍ നിന്നിറങ്ങിയ തൊഴിലാളികള്‍ ഭക്ഷണ പൊതിയ്ക്കായി സാമൂഹിക അകലംപോലും മറന്ന് തട്ടിപ്പറിക്കുന്നതാണ് വീഡിയോ. ഒരു കവറില്‍ വിതരണത്തിനായി എത്തിച്ച ഭക്ഷണത്തിനാണ് ഒരു വലിയ കൂട്ടം ആളുകള്‍ അടിപിടികൂടിയത്. ആൾക്കൂട്ടത്തിലെ പലരും മാസ്‌ക് ധരിച്ചവരാണ്. പിടിവലിക്കിടെ ചില പൊതികൾ നിലത്ത് വീഴുന്നതും അത് ആളുകൾ എടുക്കുന്നതും വീഡിയോയിൽ കാണാം.
‘വിശപ്പുമായുള്ള പോരാട്ടം’ എന്ന് ട്വീറ്റ് ചെയ്ത ദൃശ്യം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതേസമയം, ഭക്ഷണം വിതരണം ചെയ്യുമ്പോൾ അതിഥി തൊഴിലാളികൾ അക്ഷമരായി തീർന്നതോടെയാണ് സംഭവം നടന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
"കതിഹാറിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. ഒരു കോച്ചിന് ഒരാൾ മാത്രമേ ഭക്ഷണം വിതരണം ചെയ്യുന്നുള്ളൂ. ചിലർക്ക് ക്ഷമ നഷ്ടപ്പെടുകയും ഭക്ഷണ പൊതികൾ എടുക്കാൻ മുന്നോട്ട് വരികയുമായിരുന്നു. ഇത് വളരെ സങ്കടകരമാണ്. ഇത് ബുദ്ധിമുട്ടുള്ള സമയമാണ്, ക്ഷമയോടെയിരിക്കണമെന്ന് ആളുകളോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്" റെയിൽവേ വക്താവ് ശുഭനൻ ചന്ദ്ര പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam