
ഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധ വളരെയധികം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച പുതിയ അറിയിപ്പ് പുറത്തിറക്കി. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് രണ്ട് ശതമാനം പേരെ ആര്‍ടി പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞു. ജൂലൈ 20 വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
വിമാനത്താവളങ്ങള്‍, സീ പോര്‍ട്ടുകള്‍, കര അതിര്‍ത്തികള്‍ എന്നിങ്ങനെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ എന്‍ട്രി പോയിന്റുകളിലും പുതിയ ഇളവ് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 49 പുതിയ കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇതുവരെ ഏതാണ്ട് 44.9 ദശലക്ഷം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ 98.81 ശതമാനം പേരും രോഗത്തെ അതിജീവിച്ചു. ആകെ കൊവിഡ് ബാധിച്ച് 5,31,915 പേര്‍ ഇന്ത്യയില്‍ മരിച്ചതായും ദേശീയ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം പരിശോധന ഒഴിവാക്കിയെങ്കിലും അന്താരാഷ്ട്ര യാത്രക്കാര്‍ അതത് രാജ്യങ്ങളിലെ കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതാണ് നല്ലതെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. വിമാനങ്ങളില്‍ കൊവിഡ് മുന്‍കരുതലുകളെ കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കുന്നത് തുടരും.
Read also: കളിയും ചിരിയുമായി മമ്മൂട്ടിയും ഉമ്മൻ ചാണ്ടിയും; വീണ്ടും ശ്രദ്ധനേടി 79ാം പിറന്നാൾ വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam