കോയമ്പത്തൂര്‍ സ്ഫോടനം: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

Published : Oct 27, 2022, 03:38 PM ISTUpdated : Oct 27, 2022, 03:52 PM IST
കോയമ്പത്തൂര്‍ സ്ഫോടനം: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

Synopsis

കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ മരിച്ച സൂത്രധാരൻ ജമേഷ് മുബീന്‍റെ ബന്ധു അഫ്‌സ്ഖർ ഖാനെ അറസ്റ്റ് ചെയ്തു.

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. പ്രതികളിൽ ഒരാളുടെ ഐ എസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ നല്‍കിയത്. എന്‍ഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

അതേസമയം കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ മരിച്ച സൂത്രധാരൻ ജമേഷ് മുബീന്‍റെ ബന്ധു അഫ്‌സ്ഖർ ഖാനെ അറസ്റ്റ് ചെയ്തു. ഓൺലൈനായി സ്ഫോടനക്കൂട്ടുകൾ ഓർഡർ ചെയ്തെന്ന് സംശയിക്കുന്ന ലാപ്ടോപ് പൊലിസ് അഫ്സ്ഖർ ഖാന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത എഴുപത്തിയാറര കിലോ സ്ഫോടകവസ്തു ചേരുവ ഓൺലൈനായി വാങ്ങി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവ പലപ്പോഴായി വാങ്ങി സൂക്ഷിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. വിശദവിവരം അറിയാൻ, ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയ്ക്ക് പൊലീസ് കത്തെഴുതി.

രണ്ട് വർഷത്തിനിടെ കോയമ്പത്തൂരിൽ വിറ്റ സ്ഫോടക വസ്‍തുക്കളുടെ വിവരമാണ് ആവശ്യപ്പെട്ടത്. ആരാണ് ഓർഡർ ചെയ്തത്, പണം നൽകിയ രീതി, എവിടെയാണ് ഡെലിവറി ചെയ്തത് എന്നും പൊലീസ് പരിശോധിക്കുന്നു. മുക്കാൽ ക്വിന്‍റല്‍ സ്ഫോടക ശേഖരം സൂക്ഷിച്ചത് കൂടുതൽ ആക്രമണങ്ങൾക്ക് വേണ്ടിയാണ് എന്നാണ് പൊലീസ് സംശയം. ഇന്ന് അറസ്റ്റിലായ അഫ്സ്ഖറിന്‍റെ വീട്ടിലാണ് പൊട്ടിത്തെറിച്ച കാർ പാർക്ക്‌ ചെയ്യാറുള്ളത് എന്നും പൊലീസ് കണ്ടെത്തി. നഗരത്തിൽ സംശയം തോന്നുന്ന എല്ലാ വാഹനവും പോലീസ് പരിശോധിക്കുന്നുണ്ട്. ക്രമസമാധാന സാഹചര്യം വിലയിരുത്താൻ കോയമ്പത്തൂരിൽ പ്രത്യേക യോഗം ചേർന്നു.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു