കൊവിഡ് ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം
നൽകി.
ദില്ലി: മാസ്ക് (Mask) ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം (Central Government). മാസ്ക് ധരിക്കുന്നത് തുടരണമെന്നും ഇക്കാര്യത്തിൽ ഇളവ് നൽകില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമാക്കി. എന്നാല്‍ കൊവിഡ് ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഇതനുസരിച്ച് മാസ്ക് ധരിച്ചില്ലെങ്കിലോ കൂട്ടം കൂടിയാലോ ഇനി ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം ലഭിച്ചതോടെ കൊവിഡ് ചട്ടങ്ങളിൽ വ്യക്തത വരുത്തി കേരളം പുതുക്കിയ ഉത്തരവ് ഇറക്കും.
മാസ്ക്ക് ഉപയോഗം പൂർണമായും നിർത്താൻ സമയമായിട്ടില്ല. എന്നാൽ എല്ലാ സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കന്നതിൽ അർത്ഥവുമില്ല. അതായത് ഒറ്റയ്ക്ക് കാർ ഓടിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ അവിടയും മാസ്ക്കിന്റെ ആവശ്യമില്ല. ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. അടിച്ചിട്ട ചെറിയ മുറികളിലാണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കണം. നിലവിൽ മാസ്ക് ഒറ്റയടിയ്ക്ക് ഒഴിവാക്കാനുള്ള സമയമായിട്ടില്ല. മാസ്ക്കിന്റെ ഉപയോഗം പതുക്കെ കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൾഫി നൂഹു ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനോട് പറഞ്ഞു.