വിഷയം ചർച്ച ചെയ്യാൻ നീതി ആയോഗ് ഇന്ന് യോഗം ചേരും. പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദില്ലി: കൂടുതൽ പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വിഷയം ചർച്ച ചെയ്യാൻ നീതി ആയോഗ് ഇന്ന് യോഗം ചേരും. പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏതൊക്കെ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാം, പൂർണ്ണ ഉടമസ്ഥാവകാശം വിട്ടു നൽകാം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച പട്ടിക തയ്യാറാക്കാനാണ് മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നീതി ആയോഗിന്റെ മേൽനോട്ടത്തിൽ 48 പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക ഇതിനോടകം തയ്യാറായിട്ടുണ്ട് എന്നാണ് മനസ്സിലാക്കാനാകുന്നത്. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഈ പരിഗണനാ പട്ടികയിലുണ്ട്. സംസ്ഥാനങ്ങളുമായി കൂടിച്ചേർന്ന് സ്ഥാപനങ്ങളുടെ കാര്യത്തിൽ ധാരണയിലെത്തണമെന്നാണ് മന്ത്രാലയങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇങ്ങനെ ഓഹരിവിറ്റഴിക്കലിലൂടെയും സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിലൂടെയും 2.1 ലക്ഷം കോടി രൂപ സമാഹരിക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.