
ഭോപ്പാൽ: ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിൽ ആഘോഷിക്കുന്നതിനായി നടത്തിയ വിജയഘോഷയാത്രക്ക് പിന്നാലെ മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ അംബേദ്കർ നഗർ-മോവ് പട്ടണത്തിൽ വർഗീയ സംഘർഷം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെ വിജയഘോഷയാത്ര നടത്തിയവർ രാത്രി വൈകി പ്രാർത്ഥന നടത്തുകയായിരുന്ന ജുമാ മസ്ജിദിന് സമീപം എത്തിയപ്പോൾ പടക്കം പൊട്ടിച്ചതോടെയാണ് സംഘർഷത്തിന് തുടക്കം.
തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടാകുകയും അക്രമാസക്തമാകുകയും ചെയ്തു. പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ബസാർ, മാർക്കറ്റ് ചൗക്ക്, മനക് ചൗക്ക്, സബ്ജി മാർക്കറ്റ്, ഗഫാർ ഹോട്ടൽ, കൊണാട്ട് റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കല്ലെറിയുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നാല് പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടും നിയോഗിച്ചെങ്കിലും സംഘർഷാവസ്ഥ ഏറെ നേരം നീണ്ടു.
ഏകദേശം എട്ടോളം വാഹനങ്ങൾ കലാപകാരികൾ കത്തിച്ചുവെന്ന് പൊലീസ് പറഞ്ഞു. ലാത്തി വീശിയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചുമാണ് അക്രമികളെ പിരിച്ചുവിട്ടത്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമായിട്ടുണ്ട് മഹോ അഡീഷണൽ എസ്പി രൂപേഷ് ദ്വിവേദി പറഞ്ഞു. അക്രമ പരമ്പരകളിൽ ഉൾപ്പെട്ടവരെ വീഡിയോകളിലൂടെ ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. അവർക്കെതിരെ കർശന നടപടിയെടുക്കും. എന്നാൽ ഇപ്പോൾ, സമാധാനവും ശാന്തിയും നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് മുൻഗണനയെന്ന് പൊലീസ് പറഞ്ഞു.