'സുഹൃത്തുക്കളുടെ ഭീഷണിയിൽ ദൃശ്യങ്ങൾ അയച്ചു'; ശുചിമുറി ദൃശ്യങ്ങൾ പകർത്തി അയച്ചതിൽ മൂന്നുപേരെ കസ്റ്റഡിയിൽ വിട്ടു

By Web TeamFirst Published Sep 19, 2022, 10:25 PM IST
Highlights

ചണ്ഡീഗഡ് സർവകലാശാല ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മൂന്ന് പേരെയും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു

ദില്ലി: ചണ്ഡീഗഡ് സർവകലാശാല ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മൂന്ന് പേരെയും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ്  ദൃശ്യങ്ങള്‍ അയച്ചതെന്ന് അറസ്റ്റിലായ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികൾ സമരം താല്‍കാലികമായി അവസാനിപ്പിച്ചു. 

സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന ആരോപണം നേരിടുന്ന വിദ്യാർത്ഥിനി, കാമുകനായ ഷിംല സ്വദേശി , ഇയാളുടെ സുഹൃത്ത് എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ഇന്ന് വൈകീട്ടാണ് മൂന്ന് പേരെയും മൊഹാലിയിലെ ഖറാർ കോടതിയില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഒരാഴ്ചത്തേക്കാണ് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സുഹൃത്ത് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ദൃശ്യങ്ങൾ അയച്ചു നല്‍കിയതെന്നും പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതിനിടെ പ്രതികളുടെ ഫോണില്‍നിന്നും ഒരു ദൃശ്യംകൂടി കിട്ടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. 

Read more: ഹോസ്റ്റലിൽ നടന്നതെന്ത്? 60ലധികം പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ചോർന്നതായി ആരോപണം, അലയടിച്ച് പ്രതിഷേധം

കൂടുതല്‍ ദൃശ്യങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രതികൾ മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകൾ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സർവകലാശാലക്കകത്ത് രണ്ട് ദിവസമായി പ്രതിഷേധം തുടർന്ന വിദ്യാർത്ഥികളുമായി ഇന്ന് പുലർച്ചെയാണ് സർവകലാശാല അധികൃതരും പൊലീസും ചർച്ച നടത്തിയത്. കേസന്വേഷണ പുരോഗതി പത്തംഗ വിദ്യാർത്ഥി കമ്മറ്റിയെ അറിയിക്കുക, വിദ്യാർത്ഥികളുടെ പരാതി കൃത്യ സമയത്ത് പൊലീസിനെ അറിയിക്കാതിരുന്ന ഹോസ്റ്റല്‍ വാർഡനെ സസ്പെന്‍ഡ് ചെയ്യുക, ഹോസ്റ്റല്‍ കെട്ടിടം അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. രണ്ട് ഹോസ്റ്റല്‍ വാർഡന്‍മാരെ സർവകലാശാല സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സർക്കാർ, മജിസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചു. 

click me!